ന്യൂഡൽഹി: ഹിമാചൽ പ്രദേശിനോടൊപ്പം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി രാഷ്ട്രീയ കാരണങ്ങളാലുള്ള കേന്ദ്രസർക്കാരിന്റെ സമ്മർദം മൂലമാണെന്നു വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഗുജറാത്തിലെ റാലിയിൽ പ്രസംഗിക്കാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാകാതിരിക്കാനുള്ളതാണു വിവാദ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മോദിയുടെ ഗുജറാത്ത് സന്ദർശനം മുന്നിൽക്കണ്ടാണു ഗുജറാത്തിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിൽ നിന്നു തെരഞ്ഞെടുപ്പു കമ്മീഷൻ പിന്മാറിയതെന്ന് ദ വയർ റിപ്പോർട്ട് ചെയ്തു. ഇതിനു മോദി സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനുമേൽ സമ്മർദം ചെലുത്തിയിട്ടുണ്ടാകാമെന്ന് എഐസിസി മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സുർജേവാല ട്വിറ്ററിൽ ആരോപിച്ചു. രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണു നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചാൽ ഗുജറാത്തിലും ഇന്നലെ പെരുമാറ്റച്ചട്ടം നിലവിൽ വരും. പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ഗുജറാത്തിൽ പ്രസംഗിക്കുന്പോൾ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്താൻ കഴിയില്ലായിരുന്നു. ഇതൊഴിവാക്കാനാണ് തീയതി പ്രഖ്യാപിക്കാതെ കമ്മീഷൻ ഉരുണ്ടുകളിച്ചതെന്നു പേരു വെളിപ്പെടുത്താത്ത മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ കുറ്റപ്പെടുത്തി.
സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന് കളങ്കമായിരിക്കുകയാണു നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മീഷന്റെ സ്വാതന്ത്ര്യവും അഭിമാനവുമാണ് നഷ്ടമാക്കിയതെന്നും മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു. ആറു മാസത്തിനിടെ വരുന്ന തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുകയാണ് കാലങ്ങളായുള്ള രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്തതിനു വിമർശനം
01:33 AM Oct 13, 2017 | Deepika.com