ന്യൂഡൽഹി: അഭിഭാഷകർക്കു സീനിയർ പദവി നൽകുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി സ്ഥിരം സമിതിയെ നിയോഗിക്കുമെന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സമിതിയിൽ മുതിർന്ന രണ്ടു ജഡ്ജിമാർ, അറ്റോർണി ജനറൽ, ബാറിൽ നിന്നുള്ള ഒരു അംഗം എന്നിവർ ഉൾപ്പെടും.
കമ്മിറ്റി ഫോർ ഡെസിഗ്നേഷൻ ഓഫ് സീനിയേഴ്സ് എന്ന പേരിലുള്ള സമിതിക്കു സെക്രട്ടേറിയറ്റും ഉണ്ടായിരിക്കുമെന്നും സെക്രട്ടേറിയറ്റ് പരിഗണിക്കുന്ന പേരുകളും നിർദേശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സമിതി പരിഗണിക്കുന്ന അഭിഭാഷകരുടെ അഭിമുഖം നടത്തി സീനിയർ പദവിക്ക് അർഹരാണോ എന്നു നിശ്ചയിക്കും. അപേക്ഷകരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് പട്ടിക തയാറാക്കും. അതിനുശേഷം പട്ടിക ഫുൾ ബെഞ്ചിന്റെ പരിഗണനക്ക് വിടും. ബെഞ്ച് തള്ളുന്നവർക്കു രണ്ടു വർഷത്തിനുശേഷം മാത്രമേ വീണ്ടും സീനിയോറിറ്റിക്കായി അപേക്ഷിക്കാൻ അർഹതയുണ്ടാകൂ.
ഹൈക്കോടതികളിലും സമാനമായ രീതിയിലാകും സീനിയർ പദവി നൽകുകയെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിന്റെ ഹർജിയിൽ കോടതി ഉത്തരവിട്ടു.
അഭിഭാഷകർക്കു സീനിയർ പദവി: സ്ഥിരംസമിതി രൂപീകരിക്കും
01:33 AM Oct 13, 2017 | Deepika.com