ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു മാനഭംഗക്കുറ്റമെന്നു സുപ്രീംകോടതി. പതിനഞ്ചിനും 18നും ഇടയിൽ പ്രായമുള്ള വിവാഹിതരായ പെണ്‍കുട്ടിയുമായി ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, 18 വയസിൽ താഴെയുള്ള പെണ്‍കുട്ടിയുമായി, അതു ഭാര്യയാണെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു ക്രിമിനൽ കുറ്റമാണെന്നു വിധിച്ചു.
അതേസമയം, വിവാഹം ചെയ്തുള്ള മാനഭംഗ വിഷയത്തിലല്ല ഈ ഉത്തരവെന്നും ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2013ലെ ക്രിമിനൽ നിയമ ഭേദഗതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിൽ (മാനഭംഗം) പറയുന്ന ഇളവാണ് സുപ്രീംകോടതി ആഴത്തിൽ പരിശോധിച്ചത്. പരസ്പരം യോജിച്ചുകൊണ്ടുതന്നെ വ്യത്യസ്ത വിധിന്യായങ്ങളാണ് രണ്ടു ജഡ്ജിമാരും എഴുതിയത്. 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്നു ഐപിസി 375-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും വിവാഹിതരായ 15നും 18നും ഇടയിൽ പ്രായമുള്ള ഭാര്യമാരെ ഒഴിവാക്കിയിരുന്നു.
നിയമ പ്രകാരം വിവാഹിതരാകുന്നതിനു പെണ്‍കുട്ടികൾക്കു18 വയസാണെന്നിരിക്കേ, നിയമത്തിൽ ഇളവ് നൽകിയതു ചപലവും ഏകപക്ഷീയവും പെണ്‍കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് ജസ്റ്റീസ് ദീപക് ഗുപ്തയുടെ വിധിന്യായത്തിൽ പറഞ്ഞു.
15 മുതൽ 18 വരെ വയസുള്ള ഭാര്യമാരെ ഒഴിവാക്കിയതിനെതിരേ ഇൻഡിപ്പെൻഡന്റ് തോട്ട് എന്ന എൻജിഒ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം മാനഭംഗക്കുറ്റം
02:42 AM Oct 12, 2017 | Deepika.com