അഹമ്മദാബാദ്: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷാ വാർത്താപോർട്ടലായ "ദ വയറി'നെതിരേ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ വാദംകേൾക്കുന്നത് അഹമ്മദാബാദ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി നീട്ടിവച്ചു.
പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിലെത്താത്തതിനാലാണിത്. മുതിർന്ന അഭിഭാഷകൻ എസ്.വി. രാജു ഹൈക്കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ടു തിരക്കിലാണെന്നും സമയം വേണമെന്നും ജയ് ഷായ്ക്കുവേണ്ടി അഡീഷൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് എസ്.കെ. ഗാഡ്വിക്കു മുന്പാകെ ഹാജരായ അഭിഭാഷകൻ അറിയിച്ചു. ഇതേത്തുടർന്നു സമയം അനുവദിച്ച കോടതി വാദംകേൾക്കുന്നത് 16 ലേക്കു മാറ്റി. ജയ്ഷായുടെ ഉടമസ്ഥതിയിലുള്ള ടെംപിൾ എന്റർപ്രൈസസിന്റെ വരുമാനം അസാധാരണാംവിധം വർധിച്ചുവെന്നു റിപ്പോർട്ട് ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് മാനനഷ്ടക്കേസ് നൽകിയത്.
തെറ്റായ, വിവാദം സൃഷ്ടിക്കാൻ ഉദ്ദേശിച്ച് തയാറാക്കിയ ലേഖനത്തിലൂടെ ജയ്ഷായുടെ സത്കീർത്തി കളങ്കപ്പെടുത്താൻ ശ്രമിച്ച ന്യൂസ്പോർട്ടലിന്റെ നടത്തിപ്പുകാർക്കെതിരേ ക്രിമിനൽ നടപടി വേണമെന്നാണ് ഹർജിക്കാരന്റെആവശ്യം.
വാർത്ത തയാറാക്കിയ രോഹിണി സിംഗ്, ന്യൂസ്പോർട്ടലിന്റെ സ്ഥാപക പത്രാധിപരായ സിദ്ധാർഥ വരദരാജൻ, സിദ്ധാർഥ ഭാട്ടിയ, എം.കെ.വേണു മാനേജിംഗ് എഡിറ്റർ മൊനോബിന ഗുപ്ത, പബ്ലിക് എഡിറ്റർ പമീല ഫിലിപ്പോസ് എന്നിവർക്കെതിരേയാണു കേസ്.
ജയ്ഷാ നൽകിയ മാനനഷ്ടക്കേസിൽ വാദംകേൾക്കുന്നതു നീട്ടി
02:38 AM Oct 12, 2017 | Deepika.com