ന്യൂഡൽഹി: മുംബൈയിൽ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന എൽഫിൻസ്റ്റൺ റോഡ് നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും 23 പേർ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കു ക്ലീൻ ചിറ്റ് നല്കി അന്വേഷണ റിപ്പോർട്ട്. മഴ മൂലമാണ് നടപ്പാലത്തിൽ തിരക്കുണ്ടായതെന്നും പാലം തകർന്നെന്ന വ്യാജപ്രചാരണമാണ് ദുരന്തത്തിനു വഴിവച്ചതെന്നുമാണ് റിപ്പോർട്ടിലുള്ളത്.
പശ്ചിമ റെയിൽവേ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയാ റാക്കിയത്. പരിക്കേറ്റ 30 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 29ന് എൽഫിൻസ്റ്റൺ റോഡിനെയും പരേൽ സബർബൻ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിലായിരുന്നു സംഭവം.
മഴ കനത്തതോടെ ടിക്കറ്റ് കൗണ്ടറിനു വെളിയിലുണ്ടായിരുന്നവർ ഇടുങ്ങിയ പാലത്തിലേക്ക് ഓടിക്കയറുകയും പാലത്തിലുണ്ടായിരുന്നവർ ഇറങ്ങാൻ തിരക്കുകൂട്ടുകയും ചെയ്തു. ഇതിനിടെ, പാലം തകരുന്നുവെന്ന ഭീതി പരന്നതോടെ ചിലർ രക്ഷപ്പെടാൻ തിരക്കു കൂട്ടി.
ഇതാണു ദുരന്തത്തിനു വഴിവച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സബർബൻ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് അനുമതി ലഭിച്ചുവെങ്കിലും കൃത്യസമയത്ത് ടെൻഡർ വിളിക്കാൻ കഴിയാത്തതും നടപടിയാകാതെ ഫയൽ മേശപ്പുറത്തിരിക്കുന്നതും ഏറെ വേദനിപ്പിക്കുന്നുവെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. സ്റ്റെയർകേസിനു സമീപമുള്ള ബുക്കിംഗ് ഓഫീസ് മാറ്റിസ്ഥാപിക്കുക, ബുക്കിംഗ് ഓഫീസിനു സമീപം മറ്റൊരു നടപ്പാത നിർമിക്കുക എന്നീ നിർദേശങ്ങളാണ് അന്വേഷണ സംഘം മുന്നോട്ടുവച്ചിരിക്കുന്നത്.
എൽഫിൻസ്റ്റൺ ദുരന്തം: മഴയെ കുറ്റപ്പെടുത്തി അന്വേഷണ റിപ്പോർട്ട്
02:38 AM Oct 12, 2017 | Deepika.com