പാറ്റ്ന: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരേ അഴിമതിയാരോപണം ഉയർന്നപ്പോൾ പാർട്ടി പ്രതിരോധം തീർത്തതിനെയും വിമർശിച്ച് മുതിർന്ന നേതാവ് യശ്വന്ത് സിൻഹ. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്പേയി സർക്കാരിൽ ധനമന്ത്രിയായിരുന്ന സിൻഹ, മോദിയുടെ സാന്പത്തിക നയങ്ങളെ അടുത്തിടെ നിശിതമായി വിമർശിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
അമിത് ഷായുടെ മകൻ ജയ് ഷായെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രിമാരടക്കം രംഗത്തിറങ്ങിയത്, ബിജെപി വർഷങ്ങൾകൊണ്ട് ആർജിച്ച ധാർമിക പിന്തുണ നഷ്ടപ്പെടാൻ ഇടയാക്കിയെന്ന് സിൻഹ പറഞ്ഞു. ജയ് ഷായെ പിന്തുണച്ചുകൊണ്ട് ഒരു കേന്ദ്രമന്ത്രി ചാടിയിറങ്ങാൻ പാടില്ലായിരുന്നു. അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണ്; ജയ് ഷായുടെ ചാർട്ടേഡ് അക്കൗണ്ടന്റല്ല- കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പേരെടുത്തു പറയാതാതെ സിൻഹ വ്യക്തമാക്കി.
ജയ് ഷായ്ക്കെതിരേ വാർത്ത നല്കിയ ‘ദ വയർ’ വാർത്താ വെബ്സൈറ്റിനെതിരേ 100 കോടി രൂപയുടെ അപകീർത്തിക്കേസ് ഫയൽ ചെയ്തതും തെറ്റായിപ്പോയെന്ന് സിൻഹ പറഞ്ഞു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ഇത്തരം നടപടികൾ ഒഴിവാക്കപ്പെടണം. അപകീർത്തിക്കേസിൽ ഹാജരാകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് അനുമതി നല്കിയതിനെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, ജയ് ഷായ്ക്കെ തിരായ ആരോപണത്തിൽ പ്രതികരിക്കാൻ സിൻഹ തയാറായില്ല. അന്വേഷണം വേണ്ട കാര്യമാണിതെന്നും ഏതെങ്കിലും സർക്കാർ ഏജൻസി അത് ചെയ്യട്ടേയെന്നുമാണ് പറഞ്ഞത്. ബിജെപി ഭരിക്കാൻ തുടങ്ങിയശേഷം അമിത്ഷായുടെ കന്പനി അവിശ്വസനീയമായ ലാഭം ഉണ്ടാക്കിയെന്നാണ് ആരോപണം.
ജയ് ഷായുടെ വരുമാനം : നിശിത വിമർശനവുമായി യശ്വന്ത് സിൻഹ
02:38 AM Oct 12, 2017 | Deepika.com