ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ കന്പനിക്ക് വിറ്റുവരവിലും വരുമാനത്തിലും മാത്രമല്ല, വായ്പ കിട്ടുന്നതിലും ഒരു വർഷത്തിനുള്ളിൽ 4,000 ശതമാനം വർധന. ബിജെപി അധ്യക്ഷന്റെ മകനെതിരായ വാർത്തകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവർത്തകർ ഇന്നലെ തെരുവിലിറങ്ങുകയും ഷായെ ന്യായീകരിച്ച് കൂടുതൽ കേന്ദ്രമന്ത്രിമാർ രംഗത്തു വരികയും ചെയ്തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മൗനം തുടർന്നു.
ജയ് അമിത് ഷായ്ക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും അന്വേഷിക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വാർത്തയ്ക്കു പിന്നിൽ കോണ്ഗ്രസ് ആണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദും സ്മൃതി ഇറാനിയും കുറ്റപ്പെടുത്തി. പീയൂഷ് ഗോയലിനു പിന്നാലെയാണ് കൂടുതൽ കേന്ദ്രമന്ത്രിമാർ ഇന്നലെ ഷായ്ക്കു പ്രതിരോധവുമായി രംഗത്തെത്തിയത്. എന്നാൽ, അമിത് ഷായുടെ അടുപ്പക്കാരായ പല മുതിർന്ന മന്ത്രിമാരും ഇക്കാര്യത്തിൽ ന്യായീകരിക്കാൻ തയാറാകാതിരുന്നതും ശ്രദ്ധേയമാണ്. ജയ് അമിത് ഷായ്ക്കെതിരേ വന്ന വാർത്തകളുടെ സത്യാവസ്ഥ മിക്ക ബിജെപി നേതാക്കളും ചോദ്യം ചെയ്തിട്ടുമില്ല.
മാധ്യമങ്ങൾക്കെതിരേ
മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാണു മോദി സർക്കാരിന്റെയും ബിജെപിയുടെയും ശ്രമമെന്നും 100 കോടിയുടെ മാനനഷ്ടക്കേസ് ഇത്തരത്തിലുള്ള പാഴ്വേലയാണെന്നും ജയ് ഷായ്ക്കെതിരേ വാർത്ത പുറത്തുവിട്ട വെബ്പോർട്ടൽ ദ വയർ കുറ്റപ്പെടുത്തി. തങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത രേഖകൾ സഹിതമാണെന്നും തിരുത്തേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
സ്വകാര്യ വ്യക്തി മാത്രമായ ജയ് അമിത് ഷായ്ക്കു നിയമോപദേശം നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ നിയോഗിച്ചതു കേന്ദ്രസർക്കാരിന്റെ തന്നെ ചട്ടങ്ങൾ പൂർണമായും കാറ്റിൽ പറത്തിയാണെന്ന് ദ വയർ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജയ് ഷായ്ക്കെതിരായ വാർത്ത തങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുന്നതിനു രണ്ടു ദിവസം മുന്പേയാണ് ഈ ക്രമംവിട്ട അനുമതി കേന്ദ്ര നിയമമന്ത്രാലയം നൽകിയത്.
ചട്ടലംഘനം
സർക്കാർ സ്ഥാപനങ്ങളുടെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ അല്ലാത്ത കാര്യങ്ങളിൽ സോളിസിറ്റർ ജനറലിന്റെയോ അഡീഷണൽ സോളിസിറ്റർ ജനറലിന്റെയോ സേവനം നൽകരുതെന്നാണ് 1987ലെ ലോ ഓഫീസർമാരുടെ കാര്യത്തിലുള്ള ചട്ടം എട്ട് (1) പറയുന്നത്. സർക്കാരിന്റേതല്ലാത്ത കാര്യങ്ങൾ സർക്കാരിന്റെ നിയമ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നതിന് വിലക്കുമുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.
കാർഷികോത്പന്നങ്ങൾ വാങ്ങി കയറ്റുമതി ചെയ്യുന്നതിനായുള്ള ജയ് അമിത് ഷായുടെ കന്പനിക്കു വേണ്ട ത്ര ആസ്തി ഇല്ലാതിരുന്നിട്ടും തുടർച്ചയായി നഷ്ടം വരുത്തിയിട്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം തൊട്ടു മുൻവർഷത്തേക്കാൾ നാലായിരം ഇരട്ടി തുക വായ്പ ലഭിച്ചതും വിവാദമായിട്ടുണ്ട്. ബിജെപി 2014ൽ അധികാരത്തിലെത്തിയ ശേഷം ഷായുടെ കന്പനിയുടെ വരുമാനം വെറും 50,000 രൂപയിൽ നിന്ന് 80 കോടി രൂപയായി കൂടിയതായിരുന്നു ദ വയറിന്റെ വാർത്തയിലെ പ്രധാന ഉൗന്നൽ. വരുമാനത്തിൽ ഒരു വർഷം കൊണ്ടു 16,000 മടങ്ങ് വർധനയുണ്ടായത് ലോകത്തു തന്നെ അത്യപൂർവമാകുമെന്നായിരുന്നു റിപ്പോർട്ട്.ഷായുടെ ടെംപിൾ എന്റർപ്രൈസസ് എന്ന കന്പനിക്ക് 80 കോടി രൂപ വരുമാനം ഉണ്ടായെങ്കിലും അതിലേറെ ചെലവുണ്ടായെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രധാന പ്രതിരോധം. ചെലവിന്റെ വലിയ ശതമാനമായ 10 കോടി രൂപ കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ്.
വായ്പ ലഭിച്ചത്
എന്നാൽ, നഷ്ടത്തിലുള്ള വേണ്ടത്ര മൂലധനം ഇല്ലാത്ത ഒരു സ്വകാര്യ കന്പനിക്ക് ബിജെപി അധികാരത്തിലെത്തിയ ശേഷം എങ്ങനെയാണ് പെട്ടെന്ന് വൻതോതിൽ വായ്പ ലഭിച്ചതെന്നതിന് ഇനിയും ഉത്തരമില്ല. 2013-14ൽ 1.3 കോടി രൂപ വായ്പ ലഭിച്ച ഈ കന്പനിക്ക് അടുത്ത വർഷം 53.4 കോടി രൂപ വായ്പ കിട്ടിയതായാണ് വെബ് പോർട്ടലിന്റെ വാർത്തയിലുള്ളത്. ഇത് 4,000 ശതമാനം വർധനയാണ്.
ബാങ്കിംഗ് ഇതര വിഭാഗത്തിലുള്ള കെഐഎഫ്എസ് എന്ന സ്ഥാപനം 2015ൽ 15.76 കോടി രൂപ വായ്പ ഷായുടെ കന്പനിക്ക് നൽകിയതായുള്ള രേഖകൾ സംബന്ധിച്ചും ക്രമക്കേട് വ്യക്തമാണ്. 2015ലെ കെഐഎഫ്എസിന്റെ രേഖകളിൽ ആകെ 1.16 കോടി രൂപ മാത്രമാണ് സുരക്ഷിതമല്ലാത്ത വായ്പയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാകട്ടെ വാടക അഡ്വാൻസുമാണ്.
സുരക്ഷിത വിഭാഗത്തിൽ പെട്ട വായ്പയാണ് നൽകിയതെങ്കിൽ കെഐഎഫ്സിന്റെ മൊത്തം വായ്പയുടെ 17 ശതമാനവും പ്രവർത്തന മികവില്ലാത്ത ഒരു സ്വകാര്യ കന്പനിക്ക് നൽകിയതെങ്ങിനെയെന്നതിനും ഉത്തരമില്ല.
ബേട്ടാ ബചാവോ
ഇതിനിടെ, പെണ്കുട്ടികളെ സംരക്ഷിക്കാനും ശാക്തീകരിക്കാനും ബേട്ടി ബച്ചാവോ മുദ്രാവാക്യവുമായെത്തിയവർ ഇപ്പോളിത് ആണ്മക്കളെ സംരക്ഷിക്കാനായി ബേട്ടാ ബച്ചാവോ എന്നാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചു.
അമിത് ഷായുടെ മകനെ ഷഹ്സാദ (രാജകുമാരൻ) എന്നും ട്വിറ്ററിൽ രാഹുൽ വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. രാഹുലിനെ ഷഹ്സാദ എന്നു വിളിച്ചാണ് ബിജെപി ആക്ഷേപിച്ചിരുന്നത്. ഇതാണ് സ്റ്റാർട്ട് അപ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന പരിഹാസത്തിനു പിന്നാലെയാണു രാഹുലിന്റെ പുതിയ കമന്റുകൾ. സ്ത്രീകളുടെ സംരക്ഷണത്തെക്കുറിച്ചു പറയുന്നവർ എന്തുകൊണ്ടാണ് അവരെ ആർഎസ്എസിൽ ഉൾപ്പെടുത്താത്തതെന്ന് രാഹുൽ ചോദിച്ചു. വനിതകൾ നിക്കറിടുന്നതാണു സ്ത്രീശാക്തീകരണമെന്നു രാഹുൽ കരുതുന്നുവെങ്കിൽ യോജിക്കാനാകില്ലെന്ന് മന്ത്രി സമൃതി ഇറാനി ഇന്നലെ അമേത്തിയിൽ തിരിച്ചടിച്ചു.
ഡൽഹിയിൽ ഇന്നലെ ബിജെപി കേന്ദ്ര ആസ്ഥാനത്തേക്ക് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രധാനമന്ത്രി മോദി, അമിത് ഷാ, മകൻ ജയ് എന്നിവരുടെ കോലങ്ങൾ പ്രവർത്തകർ കത്തിച്ചു. കോണ്ഗ്രസ് നേതാവ് അജയ് മാക്കന്റെ ഐടിഒയ്ക്കു സമീപമുള്ള ഡിപിസിസി ഓഫീസിൽ നിന്നു തുടങ്ങിയ മാർച്ചിനെ അശോക റോഡിലെ ബിജെപി കേന്ദ്രകാര്യാലയത്തിന് അകലെ പോലീസ് തടഞ്ഞു.
ജോർജ് കള്ളിവയലിൽ
ജയ് ഷായുടെ കന്പനിക്ക് വായ്പയിലും 4,000 ശതമാനം വർധന
02:13 AM Oct 11, 2017 | Deepika.com