ന്യൂഡൽഹി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നാവികനെ ഇന്ത്യൻ നാവികസേന പുറത്താക്കി. സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നാവികസേനയുടെ നടപടി. സേനയിൽ പ്രവേശിക്കുന്പോൾ ഉള്ള ലിംഗസ്വത്വത്തിൽനിന്ന് ആരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു ശസ്ത്രക്രിയ നടത്തി മാറുന്നത് ചട്ടലംഘനമാണ്. നിലവിലെ നിയമങ്ങളനുസരിച്ച് ലിംഗമാറ്റം വരുത്തിയവർക്കു ജോലിയിൽ തുടരാനാകില്ലെന്നും നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
വിശാഖപട്ടണത്തു ജോലി ചെയ്തിരുന്ന മനീഷ് ഗിരിക്കെതിരേയാണ് നാവികസേനയുടെ നടപടി. ഏഴു വർഷം മുൻപാണു മനീഷ് ഗിരി ജോലിയിൽ പ്രവേശിച്ചത്. നാലു വർഷത്തോളം ഐഎൻഎസ് എക്സിലയിൽ സേവനം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹിയിൽ വച്ചാണ് ലിംഗമാറ്റം നടത്തിയത്. ഇതിനായി പ്രത്യേക അവധിയെടുത്തിരുന്നെങ്കിലും ലിംഗമാറ്റം നടത്തുന്നതിനായാണ് അവധിയെടുത്തതെന്ന് അറിയിച്ചിരുന്നില്ലെന്നും നാവിക സേന പറയുന്നു.
എന്നാൽ, നാവികസേനയിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നു മനീഷെന്ന സാബി വെളിപ്പെടുത്തുന്നു. തന്റെയുള്ളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞതോടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. തുടർന്നു സാബി എന്ന പേര് അനൗദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. എന്നാൽ, മനീഷ് എന്ന പഴയ പേര് തന്നെയായിരുന്നു രേഖകളിലുണ്ടായിരുന്നത്. അങ്ങനെയാണ് ഓഫീസുമായി ഇടപെട്ടതും. മുൻപത്തെപോലെ തന്നെ സഹപ്രവർത്തകരോടു പെരുമാറി.
എന്നാൽ, മൂത്രത്തിൽ പഴുപ്പ് വന്നതിനെത്തുടർന്നുള്ള ചികിത്സയ്ക്കായി ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്നു. ഇതോടെയാണ് പുറത്താക്കൽ തീരുമാനമുണ്ടായത്. ലിംഗമാറ്റം പുറത്തറിഞ്ഞതോടെ തന്റെ മേധാവി മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാർഡിൽ ആറുമാസത്തോളം നിർബന്ധിച്ച് ചികിത്സിപ്പിച്ചു. ആറു മാസത്തോളം തനിക്കു ജയിൽസമാന അനുഭവമാണു സേനയിലുണ്ടായത്. തന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും സാബി പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നാവികനെ പുറത്താക്കി
02:08 AM Oct 11, 2017 | Deepika.com