ന്യൂഡൽഹി: സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ തയാറാക്കിയ മാർനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. സ്കൂൾ കോന്പൗണ്ടിനുള്ളിൽ തന്നെ വിദ്യാർഥികൾ ലൈംഗിക പീഡനത്തിനിരകളാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
സ്കൂളുകളിൽ ആക്രമണങ്ങൾ ഇല്ലാതാക്കുന്നതിനായി രൂപീകരിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്തിട്ടുണ്ടെ ന്ന് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ കോടതിയെ അറിയിച്ചു.
2009ൽ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ തയാറാക്കിയത്. അടുത്തിടെ ഗുരുഗ്രാമിലെ റയൻ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മൂന്നു പുതിയ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയതായും അതു ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദേശങ്ങൾ അംഗീകരിച്ചാണെന്നും സർക്കാർ വ്യക്തമാക്കി.
വിദ്യാർഥികളുടെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങളിലേത് അടക്കം എന്തെല്ലാം നടപടികളാകാമെന്നും മാർഗരേഖ ഉണ്ടാക്കുന്നതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാനും സുപ്രീം കോടതി നേരത്തെ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നൽകിയ മാർഗനിർദേശങ്ങളാണ് കോടതി അംഗീകരിച്ചത്. ഈ നിർദേശങ്ങൾ കേന്ദ്ര സർക്കാരും സിബിഎസ്ഇയും തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
ബിഹാർ, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചതെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസയയ്ക്കാനും കോടതി നിർദേശിച്ചു. കേസ് വീണ്ടും 30ന് പരിഗണിക്കും.
സ്കൂൾ സുരക്ഷ: കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ നടപ്പിലാക്കണം -സുപ്രീംകോടതി
02:08 AM Oct 11, 2017 | Deepika.com