ന്യൂഡൽഹി: നേത്രദാനം പ്രോൽസാഹിപ്പിക്കുന്നതിനായുള്ള ബ്ലൈൻഡ് വാക് രാജ്യമെങ്ങും നാളെ. ന്യൂഡൽഹിയിൽ കൊണോട്ട് പ്ലേസിലെ പാലികാ ബസാറിന്റെ രണ്ടാം ഗേറ്റിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന നടത്തത്തിൽ കാഴ്ചയുള്ളവർ കണ്ണുകൾ മൂടിക്കെട്ടിയും അന്ധരും അടക്കം ആയിരത്തോളം പേർ പങ്കെടുക്കും.
നേത്രദാനത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രചാരണ പരിപാടിയാണ് ബംഗളൂരു ആസ്ഥാനമായുള്ള പ്രോജക്ട് വിഷന്റെ ആഭിമുഖ്യത്തിൽ നാളെ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലും അമേരിക്ക, ചൈന, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുമായി 250 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തുന്ന ബ്ലൈൻഡ് വോക്കിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് മന്ത്രിയായ ശേഷവും നേത്രദാനത്തിനായുള്ള സന്നദ്ധ പ്രവർത്തനത്തിൽ പങ്കുചേരുന്നതെന്ന് അൽഫോൻസ് വിശദീകരിച്ചു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തത്തിൽ പങ്കാളിയാകും. ഡൽഹിയിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം, ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, സ്വാമി അഗ്നിവേശ്, സർദാർ പരംജീത് സിംഗ് ചന്ദോക്, മൗലാന മഹമൂദ് മദനി തുടങ്ങിയവരാകും ബ്ലൈൻഡ് വാക് നയിക്കുക. അന്ധർ നയിക്കുന്ന നടത്തത്തിൽ കാഴ്ചയുള്ളവർ കണ്ണു മൂടിക്കെട്ടിയാകും പങ്കെടുക്കുക. അഞ്ചു പേരുടെ ഓരോ ഗ്രൂപ്പിനെയും കാഴ്ചയില്ലാത്ത ഒരാളാകും നയിക്കുക.
ലോക കാഴ്ച ദിനമായ ഒക്ടോബർ 12-ന് നടത്തുന്ന ബ്ലൈൻഡ്് വോക് നാലാമതു വർഷമാണ് വീണ്ടും സംഘടിപ്പിക്കുന്നത്. പരമാവധി ആളുകളെ നേത്രദാനത്തിനായുള്ള പ്രതിജ്ഞയിൽ പങ്കാളികളാക്കാനും സമ്മതപത്രം നൽകിയവരുടെ മരണ ശേഷം അവരുടെ കണ്ണുകൾ ദാനം ചെയ്യാൻ വീട്ടുകാരെ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് കണ്ണന്താനം വിശദീകരിച്ചു.
ബ്ലൈൻഡ് വാക് നാളെ
02:08 AM Oct 11, 2017 | Deepika.com