ന്യൂഡൽഹി: നേത്രദാനം നിർബന്ധമാക്കുന്നതിനു നിയമനിർമാണം ആലോചിക്കേണ്ട താണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ശ്രീലങ്കയിൽ മരിക്കുന്നവരുടെ കണ്ണുകൾ സർക്കാരിന്റെ സ്വത്തായി മാറുന്നതിന് നിയമം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേത്രദാനത്തിനായി ബന്ധപ്പെടുന്നതിന് ദേശീയ തലത്തിൽ ഒരു ടെലിഫോണ് നന്പർ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.
ശ്രീലങ്കയിൽ ആവശ്യം കഴിഞ്ഞ് 57 രാജ്യങ്ങളിലേക്ക് കണ്ണുകൾ കയറ്റിഅയയ്ക്കാൻ കഴിയുന്നുണ്ട്. ഇന്ത്യയിലാകട്ടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ണുകൾ ലഭിക്കാതെ അന്ധതയിൽ കഴിയേണ്ടിവരുന്നത്. കാഴ്ചയില്ലാത്തവരെക്കൂടി വെളിച്ചത്തിന്റെ ലോകത്തിലേക്കു നയിക്കാൻ എല്ലാവർക്കും കടമയുണ്ട്. ഇതിനായി ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുന്ന കാര്യവും ചർച്ച ചെയ്യപ്പെടണമെന്ന് മന്ത്രി കണ്ണന്താനം വിശദീകരിച്ചു.
ഇന്ത്യയിൽ കാഴ്ചയില്ലാത്ത 15 ലക്ഷത്തോളം പേരുണ്ടെ ങ്കിലും ഇവരിൽ വളരെ ചെറിയ ശതമാനത്തിനു മാത്രമേ നേത്രദാനത്തിലൂടെ കാഴ്ച ലഭ്യമാകുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ആവശ്യത്തിന് കോർണിയകൾ ലഭ്യമായാൽ 15 ലക്ഷത്തിൽ 20 ശതമാനം പേർക്ക് കാഴ്ച വീണ്ടെടുക്കാനാകും. ഇന്ത്യയിലെ റോഡുകളിൽ മാത്രം 85 ലക്ഷം പേർ വർഷം തോറും മരിക്കുന്നുണ്ടെങ്കിലും ഇവരിൽ കാൽ ലക്ഷം പേരുടെ കണ്ണുകൾ മാത്രമാണ് ദാനം ചെയ്യപ്പെടുന്നത്. കണ്ണാശുപത്രികളിൽ ദിവസവും നിരവധി പേർ നേത്രദാനത്തിനായി കാത്തുനിൽക്കുന്പോഴാണ് ഈ ദുസ്ഥിതിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പരമാവധി ആളുകളെ നേത്രദാനത്തിനായുള്ള പ്രതിജ്ഞയിൽ പങ്കാളികളാക്കാനും സമ്മതപത്രം നൽകിയവരുടെ മരണ ശേഷം അവരുടെ കണ്ണുകൾ ദാനം ചെയ്യാൻ വീട്ടുകാരെ പ്രേരിപ്പിക്കുകയുമാണ് പ്രോജക്ട് വിഷന്റെ ആഭിമുഖ്യത്തിലുള്ള ബ്ലൈൻഡ് വോക് ലക്ഷ്യമിടുന്നതെന്ന് കണ്ണന്താനം വിശദീകരിച്ചു. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് മന്ത്രിയായ ശേഷവും നേത്രദാനത്തിനായുള്ള സന്നദ്ധ പ്രവർത്തനത്തിൽ പങ്കുചേരുന്നതെന്ന് മന്ത്രി പറഞ്ഞു.
നേത്രദാനം നിർബന്ധമാക്കുന്നത് ആലോചിക്കണമെന്നു കണ്ണന്താനം
02:08 AM Oct 11, 2017 | Deepika.com