ഗോരഖ്പുർ: ഗോരഖ്പുർ ബാബാ രാഘവ് ദാസ്(ബിആർഡി) മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ 16 കുട്ടികൾ മരിച്ചു. നവജാതശിശുക്കളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന പത്തു പേരും കുട്ടികളുടെ ഐസിയുവിലുണ്ടായിരുന്ന ആറു പേരുമാണു മരിച്ചത്. ആശുപത്രികളുടെ കാര്യത്തിൽ കേരളം യുപിയെ കണ്ടുപഠിക്കണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിൽ വന്നു പ്രസ്താവിച്ച് അഞ്ചു ദിവസത്തിനകമാണു യുപിയിൽ വീണ്ടും കൂട്ട ശിശുമരണം സംഭവിച്ചിരിക്കുന്നത്.
ഓക്സിജന്റെ അഭാവമോ ചികിത്സപ്പിഴവോ മൂലമല്ല കുട്ടികൾ മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അസുഖം മൂർച്ഛിച്ചതിനു ശേഷമാണ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
മസ്തിഷ്കജ്വരം ബാധിച്ച 20 രോഗികളെ 24 മണിക്കൂറിനുള്ളിൽ ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ആറു പേർ ദേവരിയ ജില്ലക്കാരാണ്. മസ്തിഷ്കജ്വരം ബാധിച്ച മൂന്നു ഡസൻ രോഗികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ അഞ്ചു പേർ ബിഹാറുകാരാണ്. ജനുവരി മുതൽ മസ്തിഷ്കജ്വരം ബാധിച്ച 1470 രോഗികൾ ബിആർഡി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 310 പേർ മരണത്തിനു കീഴടങ്ങി. ഓഗസ്റ്റിൽ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ നവജാതശിശുക്കളടക്കം 63 കുട്ടികൾ മരിച്ചതു വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് ബിആർഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഓക്സിജൻ വിതരണക്കാരൻ എന്നിവരടക്കം ഒന്പതു പേർക്കെതിരേ കേസെടുത്തു.
ബിജെപിയുടെ ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയപ്പോഴായിരുന്നു കേരളത്തിലെയും യുപിയിലെയും ആശുപത്രികളെ യോഗി ആദിത്യനാഥ് താരതമ്യം ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഡെങ്കിപ്പനി ബാധിച്ചു മുന്നൂറിലധികം പേർ മരിച്ചുവെന്നും വലിയ സംസ്ഥാനമായ യുപിയിൽ ഡെങ്കിപ്പനി ബാധിച്ചുള്ള മരണം വളരെ കുറവാണെന്നും ആദിത്യനാഥ് ടൈംസ് നൗ ചാനലിനോടു പറഞ്ഞിരുന്നു. ചിക്കു ൻ ഗുനിയ മൂലം കേരളത്തിൽ നിരവധി പേർ മരിച്ചുവെന്നും യുപിയിൽ ചിക്കു ൻഗുനിയ മൂലം ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
യോഗി ആദിത്യനാഥിന്റെ ലോക്സഭാ മണ്ഡലമായിരുന്നു ഗോരഖ്പുർ. 1998 മുതൽ തുടർച്ചയായി അഞ്ചു തവണ യോഗി ആദിത്യനാഥ് ഗോരഖ്പുരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചു. ഈയിടെ യുപി നിയമസഭാ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥ് ലോക്സഭാംഗത്വം രാജിവച്ചു.
വീണ്ടും ഗോരഖ്പുർ ദുരന്തം;16 കുട്ടികൾ മരിച്ചു
02:13 AM Oct 10, 2017 | Deepika.com