ശ്രീനഗർ: ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ കമാൻഡറും പാക്കിസ്ഥാൻ പൗരനുമായ ഖാലിദ് എന്ന ഷാഹിദ് ഷൗക്കത്തിനെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു. മറ്റൊരു ഏറ്റുമുട്ടലിൽ മൂന്നു ഹിസ്ബുൾ ഭീകരെയും സൈന്യം വധിച്ചു. വടക്കൻ കാഷ്മീരിലെ ബാരാമുള്ളയിലെ ലദൂരയിൽ നടന്ന ഏറ്റുമുട്ടലിലാണു ഖാലിദ് കൊല്ലപ്പെട്ടതെന്നു ജമ്മു കാഷ്മീർ ഡിജിപി എസ്.പി. വായിദ് പറഞ്ഞു.
ഈ മാസം ആദ്യം ശ്രീനഗർ വിമാനത്താവളത്തിനു സമീപമുള്ള ബിഎസ്എഫ് ക്യാന്പിനു നേർക്കുണ്ടായ ചാവേർ ആക്രമണത്തിനു ചുക്കാൻ പിടിച്ച ഖാലിദ്, സുരക്ഷാ സൈനികർക്കെതിരേയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
2016ൽ ഖാജാബാഗിലെ ആർആർ കരസേനാ ക്യാന്പിനു നേർക്കുണ്ടായ ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ഖാലിദാണ്. കൊടുംഭീകരനായ ഖാലിദിനെ വധിക്കാനായത് സൈന്യത്തിനു വൻ നേട്ടമായി.
സിആർപിഎഫ്, സൈന്യം, ജമ്മു കാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, പോലീസ് എന്നിവ സംയുക്തമായാണു സൈനികനീക്കം നടത്തിയത്. ഹന്ദ്വാരയിൽ സ്പെഷൽ പോലീസ് ഓഫീസർക്കും അദ്ദേഹത്തിന്റെ ഏഴ് വയസുള്ള മകനും നേരെ ആക്രമണം നടത്തിയത് ഖാലിദാണ്.
ഇയാളുടെ തലയ്ക്ക് ഏഴ് ലക്ഷം രൂപ പോലീസ് വിലയിട്ടിരുന്നു. ലദൂരയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി യുവാക്കളെയും കൗമാരക്കാരെയും ഖാലിദ് ഭീകരസംഘത്തിലേക്കു ചേർത്തിരുന്നതായും പോലീസ് പറഞ്ഞു.
ജയ്ഷ് ഇ കമാൻഡർ അടക്കം നാലു ഭീകരരെ സൈന്യം വധിച്ചു
02:13 AM Oct 10, 2017 | Deepika.com