ദ്വാരക: ചെറുകിട, ഇടത്തരം വ്യാപാരങ്ങൾക്കു ജിഎസ്ടിയുടെ വരവോടെ ആശ്വാസമായെന്നും രാജ്യത്തെ വ്യവസായം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി പൊതുപരിപാടിയിൽ പ്രസംഗിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ടു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. രാജ്യത്ത് ഇന്നിറങ്ങിയ ദിനപത്രങ്ങളിലെല്ലാം ദീപാവലി 15 ദിവസം മുന്പെത്തി എന്ന രീതിയിലുള്ള തലക്കെട്ടുകളാണ്. 27 ഇനങ്ങളുടെ നികുതി കുറച്ച ജിഎസ്ടി കൗൺസിൽ തീരുമാനത്തെ പ്രകീർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു.
ജിഎസ്ടി ഏർപ്പെടുത്തി മൂന്നു മാസത്തിനുള്ളിൽ ഇതിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു കേന്ദ്രസർക്കാർ ഉറപ്പു നല്കിയിരുന്നു.
നിർവഹണം, സാങ്കേതിക തടസം, നിയമതടസം, പ്രശ്നപരിഹാരം, വ്യാപാരികളുടെ പരിചയക്കുറവ് തുടങ്ങിയ ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കേന്ദ്രസർക്കാർ മൂന്നു മാസത്തിനുള്ളിൽ പരിഹരിക്കും. രാജ്യത്തെ വ്യാപാരസമൂഹം, ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു. വെള്ളിയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമനമന്ത്രി അരുൺ ജയ്റ്റിലി എല്ലാവരെയും വിശ്വാസത്തിലെടുത്തിട്ടുണ്ട്. രാജ്യം ഏകസ്വരത്തിൽ ജിഎസ്ടിയെ സ്വാഗതം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിൽ കോൺഗ്രസിനെതിരേ ആഞ്ഞടിക്കാനും മോദി മറന്നില്ല. മാധവ് സിംഗ് സോളങ്കി മുഖ്യമന്ത്രിയായിരുന്നപ്പോൾ കുടിവെള്ള ടാങ്ക് ഉദ്ഘാടനം ചെയ്യാൻ പത്രങ്ങളിൽ ഒന്നാം പേജിൽ പരസ്യം നല്കിയിരുന്നു. വികസനത്തെക്കുറിച്ചുള്ള അവരുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതു സൂചിപ്പിക്കുന്നത്. ഇതിൽനിന്ന് ഗുജറാത്ത് ഏറെ മുന്നോട്ടുപോയി. സമഗ്രവികസനമാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം- മോദി പറഞ്ഞു. മത്സ്യബന്ധനത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിക്കുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.
പ്രസിദ്ധമായ ദ്വാരകാധിശ് ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തി. കഴിഞ്ഞ മാസം മൂന്നു ദിവസം ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ദ്വാരകാധിശ് ക്ഷേത്രത്തിലെത്തിയിരുന്നു.
വ്യാപാരം ചുവപ്പുനാടയിൽ കുടുങ്ങില്ല: മോദി
12:33 AM Oct 08, 2017 | Deepika.com