ന്യൂഡൽഹി: ലോക് കല്യാണ് മാർഗിൽനിന്ന് ഒരു ദിവസം മോദിജി ഇറങ്ങിവന്നു തന്നെ കല്യാണം കഴിക്കും എന്നു തന്നെയാണ് ശാന്തിയുടെ വിശ്വാസം. അതിനായി ഡൽഹിയിലെ സമരഭൂമിയായ ജന്തർമന്തറിൽ കണ്ണുംനട്ട് കാത്തിരിക്കുകയാണ് ജയ് ജ്യോതി ശർമയെന്ന നാല്പതുകാരി. ഗുജറാത്തിൽ ജശോദ ബെൻ എന്നൊരു സ്ത്രീ പ്രാർഥനയും തീർഥാടനവുമായി കാത്തിരിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ അതൊന്നും തനിക്കറിയേണ്ട മോദിജിയെ താൻ തന്നെ കല്യാണം കഴിക്കുമെന്നാണു ശാന്തി പറയുന്നത്.
ജയ്പൂരിൽ തന്റെ പേരിൽ ഒരുപാടു ഭൂമിയുണ്ട്. അതൊക്കെ വിറ്റ് മോദിക്ക് കുറെ സമ്മാനങ്ങൾ വാങ്ങിക്കൊടുക്കണം എന്നതുൾപ്പെടെ സകല തയാറെടുപ്പുകളോടും കൂടിയാണ് ശാന്തി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ശാന്തി സമരമിരിക്കുന്ന ജന്തർമന്തറിൽ നിന്നും നടന്നെത്താവുന്ന ദൂരത്താണ് പ്രധാനമന്ത്രി മോദി താമസിക്കുന്ന ലോക് കല്യാണ്മാർഗിലെ വസതി. പല കോമാളിത്തരങ്ങളും അരങ്ങേറുന്ന ജന്തർമന്തറിലാണ് ശാന്തിയുടെ സമരപ്പന്തൽ. തൊട്ടടുത്ത് തന്നെ ഡൽഹി മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി ദീർഘനാൾ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളി പൂജ നായരുമുണ്ട്. സമീപത്ത് കേരള, ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് അടിക്കടി സമര ലക്ഷ്യങ്ങളിലും മാറ്റം വരുത്തുന്ന പൂജ പറയുന്നത് ശാന്തിയുടെ സമരം തികച്ചും ന്യായമാണെന്നാണ്. എന്നാൽ, താൻ പൂജയെ പോലെ അല്ലെന്നും തന്റെ തലയ്ക്കൊരു തകരാറുമില്ലെന്നാണ് ശാന്തി സ്വകാര്യമായി പറഞ്ഞത്.
സെപ്റ്റംബർ എട്ടിനാണ് ശാന്തി സമരം തുടങ്ങിയത്. ഏകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കൈത്താങ്ങാകുകയാണ് ലക്ഷ്യം.
മുൻപൊരിക്കൽ വിവാഹിതയായതാണ്. എന്നാൽ, ആ ബന്ധം അധികാലം നീണ്ടു പോയില്ല. 20 വയസുള്ള ഒരു മകളുണ്ട്.
ചെറിയ സമരപ്പന്തലിൽ മോദിയുടെ വലിയ ചിത്രമൊക്കെ വച്ചാണ് ഇരിപ്പ്. ജന്തർമന്തറിലെ സമരപ്പന്തലുകൾ രാംലീല മൈതാനത്തേക്കു മാറ്റണമെന്ന ഹരിത ട്രൈബ്യൂണലിന്റെ വിധി അറിഞ്ഞതിനു ശേഷം അൽപം ആശങ്കയിലാണു ശാന്തി. ഇവിടെ നല്ല സൗകര്യമാണ്. അടുത്തുള്ള ഗുരുദ്വാരയിൽ നിന്നു നല്ല ഭക്ഷണം കിട്ടും. രാംലീലയിലെ ചൂട് സഹിക്കാനാകില്ലെന്നും ശാന്തി പറയുന്നു.
സെബി മാത്യു
കല്യാണ്മാർഗിലെ മോദിക്കുവേണ്ടി ജന്തർമന്തറിൽ ഒരു സ്ത്രീയുടെ കാത്തിരിപ്പ്
12:33 AM Oct 08, 2017 | Deepika.com