ന്യൂഡൽഹി: ചരക്കുസേവന നികുതിയിലെ (ജിഎസ്ടി) അപാകതകളിൽ ചിലതു തിരുത്തി ഏതാനും ഇനങ്ങൾക്കു നികുതി കുറച്ചത്് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്. ഗുജറാത്തിൽ നടന്ന സ്വർണ, വജ്ര കച്ചവടക്കാർ ഉൾപ്പെടെയുള്ള വ്യാപാരികളുടെ വലിയ പ്രതിഷേധറാലിയും രണ്ടു മാസത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നു വ്യക്തം.
ഗുജറാത്തികളുടെ സ്വാദിഷ്ട പലഹാരമായ ഖാക്രയുടെ നികുതി പന്ത്രണ്ടിൽനിന്ന് അഞ്ചു ശതമാനമായി കുറച്ച കാര്യം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എടുത്തു പറഞ്ഞത് വ്യക്തമായ സൂചനയായി. ഗുജറാത്തിലെ തുണിവ്യാപാരികളെ സഹായിക്കാനായി കൃത്രിമ നൂലിന്റെ നികുതിയും കുറച്ചു. അമിത് ഷായുടെ ഇഷ്ടവിഭവവും യാത്രകളിൽ കരുതുന്നതുമായ മിക്സ്ചറിന്റെ നികുതിയും അഞ്ചു ശതമാനമാക്കിയവയിലുണ്ട്.
രണ്ടു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സ്വർണ- രത്ന വ്യാപാരികളെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയത് ഗുജറാത്തികൾ ഏറെയുള്ള വലിയ രത്ന വ്യാപാരികൾക്കു കാര്യമായ ഗുണം ചെയ്യും. രണ്ടു ലക്ഷം വരെയുള്ള ആഭരണ വ്യാപാരത്തിന് പാൻ അടക്കം തിരിച്ചറിയൽ രേഖ വേണമെന്ന വ്യവസ്ഥ മാറ്റിയതും ഗുജറാത്തിലെ വ്യാപാരികളുടെ സമ്മർദത്തിലാണെന്നതിൽ സംശയിക്കേണ്ട. രണ്ടു ലക്ഷം വരെ സ്വർണം വാങ്ങുന്നവരുടെ വിവരങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇനി വ്യാപാരികൾ നൽകേണ്ടതില്ല. ഫലത്തിൽ കള്ളപ്പണക്കാർക്കും സന്പന്നർക്കും വലിയ ഗുണം ചെയ്യുന്നതാണ് നടപടി.
പ്രധാനമന്ത്രി മോദി രണ്ടു ദിവസത്തെ പര്യടനത്തിന് ഇന്നലെ ഗുജറാത്തിലെത്തിയതിനു തൊട്ടു തലേന്നു തന്നെ പ്രഖ്യാപനം ഉണ്ടായതും യാദൃച്ഛികമല്ല. 27 ഇനങ്ങളുടെ നികുതി കുറച്ചതിലൂടെ ദീപാവലി നേരത്തെയെത്തിയെന്നു മോദി ഇന്നലെ ഗുജറാത്തിലെ ദ്വാരകയിൽ പറഞ്ഞതിലും തെരഞ്ഞെടുപ്പിനായുള്ള സന്ദേശമുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടു രൂപ കുറയ്ക്കാൻ നിർബന്ധിതമായതിനു പിന്നാലെയാണ് ജിഎസ്ടി നിരക്കുകളിലും തിരുത്തൽ വരുത്തിയത്.
പ്രധാനമന്ത്രി മോദിയും ഗുജറാത്തുകാരൻ തന്നെയായ ബിജെപി അധ്യക്ഷൻ അമിത് ഷായും ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ ചുമതലയുള്ള ധനമന്ത്രി ജയ്റ്റ്ലിയും ഡൽഹിയിൽ തെരക്കിട്ട് നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം ഉണ്ടായത്. ജിഎസ്ടി കൗണ്‍സിൽ ഇതിന് പച്ചക്കൊടി കാട്ടിയെന്നു മാത്രം.
കേരളത്തിൽ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയിലെ നിർണായകമായ കണ്ണൂർ പരിപാടികൾ ഉപേക്ഷിച്ചാണ് അമിത് ഷാ ഡൽഹിയിലെത്തിയത്. ഡൽഹിയിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം യോഗത്തിൽ പങ്കെടുക്കാനുള്ള പരിപാടി റദ്ദാക്കിയാണ് ജയ്റ്റ്ലിയും മോദി വിളിച്ച യോഗത്തിനെത്തിയത്. എന്തു വില കൊടുത്തും ഗുജറാത്തിൽ ജയം ആവർത്തിക്കേണ്ടത് മൂന്നു നേതാക്കൾക്കും ഏറെ പ്രധാനപ്പെട്ടതാണ്.
ജോർജ് കള്ളിവയലിൽ
ജിഎസ്ടി അപാകതകൾ തിരുത്തിയത് ഗുജറാത്ത് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട്
12:33 AM Oct 08, 2017 | Deepika.com