ന്യൂഡൽഹി: കേരളത്തിലെ കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ തർക്കം പരിഹരിക്കാൻ ഇന്നലെ ഡൽഹിയിൽ നടന്ന മാരത്തണ് ചർച്ചകൾക്കൊടുവിൽ 282 അംഗ കെപിസിസിയുടെ കാര്യത്തിൽ ഏകദേശ ധാരണയായി. എന്നാൽ പത്തോളം പേരുടെ കാര്യത്തിൽ തർക്കം രാത്രി വൈകിയും തുടരുകയാണ്.
ഇന്നു യോജിപ്പുണ്ടായില്ലെങ്കിൽ തീരുമാനം എഐസിസിയുടെ നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് വിടും. രണ്ടോ, മൂന്നോ ദിവസത്തിനകം പുതിയ കെപിസിസി അംഗങ്ങളുടെ പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിക്കും.
മുതിർന്ന നേതാവ് എ.കെ. ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള കേന്ദ്ര നേതാക്കൾ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരുമായി നേരിട്ടും ഉമ്മൻ ചാണ്ടിയുമായി ടെലിഫോണിലും നടത്തിയ ചർച്ചകളിലാണ് ഏകദേശ ധാരണയായത്. എഐസിസി ആസ്ഥാനത്ത് രാവിലെ 11ന് തുടങ്ങിയ ചർച്ചകൾ ഉച്ചകഴിഞ്ഞ് മൂന്നു വരെ തുടർന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. പിന്നീട് ആന്റണിയുടെ വസതിയിലും മുല്ലപ്പള്ളിയുടെ വസതിയിലുമായി രാത്രി എട്ടു വരെ ചർച്ചകൾനീണ്ടു.
ഉമ്മൻ ചാണ്ടി, ചെന്നിത്തല, ഹസൻ തുടങ്ങിയ കേരള നേതാക്കൾ യോജിച്ചാൽ ഇന്നു തന്നെ പ്രഖ്യാപനം നടത്താനാകുമെന്ന് എഐസിസി നേതാക്കൾ അറിയിച്ചു.
ചെന്നിത്തലയും ഹസനും രാത്രി വിമാനത്തിൽ കേരളത്തിലേക്കു മടങ്ങിയതിനാൽ ഇന്നു രാവിലെ മാത്രമേ ഇവരുമായി കൂടുതൽ ചർച്ച നടത്താനാകൂ. ധാരണ ഇന്നുണ്ടായില്ലെങ്കിൽ തീരുമാനം എഐസിസി ഉപാധ്യക്ഷനു വിടുമെന്ന് കേന്ദ്രനേതാക്കൾ ദീപികയോടു പറഞ്ഞു.
കെ. മുരളീധരൻ, പി.സി ചാക്കോ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി, എം.കെ. രാഘവൻ എന്നിവരും ചർച്ചകളിൽ ഇന്നലെ പങ്കെടുത്തു. മധുസൂദൻ മിസ്ത്രി, സുദർശൻ നാച്ചിയപ്പൻ, ഭൂവനേശ്വർ കലിത തുടങ്ങിയവർ വിവിധ ചർച്ചകളിൽ പങ്കെടുത്തു. കെ.വി. തോമസ് കഴിഞ്ഞ ദിവസം ചർച്ച പൂർത്തിയാക്കി നേരത്തെ മടങ്ങിയിരുന്നു.
ഈ മാസം തന്നെ എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതിനാൽ കെപിസിസി അംഗങ്ങളുടെ പട്ടിക വൈകിക്കാൻ കഴിയില്ല. ഇപ്പോൾ ധാരണയായിട്ടുള്ള 282 അംഗ പട്ടികയിലേക്ക് ഏതാനും പേരെ കൂടി ഉൾപ്പെടുത്താൻ കേരളത്തിലെ നേതാക്കൾ വാശി പിടിക്കുന്നുണ്ട്. മുന്നൂറിൽ താഴെയേ കെപിസിസി പറ്റുകയുള്ളൂവെന്നതിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ച ചെയ്യില്ല.
എംപിമാർ ഉന്നയിച്ച പരാതികളിലാണ് ഇന്നലെ തർക്കം തുടർന്നത്. ഉമ്മൻ ചാണ്ടി, ചെന്നിത്തല, ഹസൻ എന്നിവർ ഉണ്ടാക്കിയ ലിസ്റ്റിനെ അതേപടി അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു എംപിമാർ. എംപിമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളത്തിലെ നേതൃത്വവും പിടിവാശി തുടർന്നു.
282 അംഗ കെപിസിസിയുടെ കാര്യത്തിൽ ഏകദേശ ധാരണ
12:33 AM Oct 08, 2017 | Deepika.com