ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിലെ അപാകതകളിൽ കുറേ തിരുത്താൻ കേന്ദ്രസർക്കാർ തയാറായി. എങ്കിലും ജനങ്ങളുടെയോ കച്ചവടക്കാരുടെയോ കയറ്റുമതിക്കാരുടെയോ പ്രധാന ആവലാതികൾക്കു പരിഹാരമുണ്ടായില്ല.
വലിയ ജനരോഷത്തെ തുടർന്നാണ് കുറേ വിഷയങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രം തയാറായത്. ഇന്നലെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം പത്തു മണിക്കൂർ നീണ്ടു. ഇ-വേ ബിൽ, ഇ-വാലറ്റ് തുടങ്ങിയവ മാർച്ചിനു ശേഷമേ നടപ്പാക്കൂ എന്ന് ജയ്റ്റ്ലി പറഞ്ഞു.
വിദേശത്തുനിന്നു കൊണ്ടുവരുന്ന 5,000 രൂപ വരെ വിലവരുന്ന സമ്മാനങ്ങൾക്ക് നികുതി ചുമത്തും. ഈ പരിധി 20,000 രൂപ വരെയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഫലവത്തായില്ലെന്നു കേരള ധനമന്ത്രി തോമ സ് ഐസക് പറഞ്ഞു.
പ്രധാന തീരുമാനങ്ങൾ
* ഒന്നരക്കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർ മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി. പ്രതിമാസ റിട്ടേണുകൾ വേണ്ട. 95 ശതമാനം നികുതിദായകരും ഈ പരിധിയിൽ വരും. സെപ്റ്റംബറിലെ പ്രതിമാസ റിട്ടേൺ സമർപ്പിക്കണം. ഒക്ടോബർ മുതൽ ത്രൈമാസ റിട്ടേൺ.
* ഒരു കോടി രൂപ വരെ വിറ്റുവരവുള്ളവർക്കു കോംപോസിഷൻ സ്കീമിൽ ചേരാം. ഇപ്പോൾ പരിധി 75 ലക്ഷം.
* കോംപോസിഷൻ സ്കീമിലുള്ളവർ നികുതി പിരിക്കാൻ പാടില്ല. വ്യാപാരികൾ വിറ്റുവരവിന്റെ ഒന്നും നിർമാതാക്കൾ രണ്ടും ഭക്ഷ്യവില്പനക്കാർ (ഒരു കോടിയിൽ താഴെ വിറ്റുവരവുള്ളവർ) അഞ്ചും ശതമാനം നികുതിയായി അടയ്ക്കണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ഇല്ല.
* സർക്കാർ കോൺട്രാക്ടുകളുടെ ജിഎസ്ടി 12-ൽനിന്ന് അഞ്ചു ശതമാനമാക്കി.
* എയർകണ്ടീഷൻഡ് റസ്റ്ററന്റുകളിലെ 18 ശതമാനം നികുതി കുറയ്ക്കാൻ ഒരു മന്ത്രിതല ഗ്രൂപ്പിനെ നിശ്ചയിച്ചു.
* സ്വർണ-രത്ന വ്യാപാരമേഖലയ്ക്കു പല ആനുകൂല്യങ്ങൾ നല്കി.
* രണ്ടു കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്വർണ-രത്ന വ്യാപാരികളെ പണം വെളുപ്പിക്കൽ തടയൽ നിയമപരിധിയിലാക്കിയ വിജ്ഞാപനം പിൻവലിച്ചു. പകരമുള്ള ക്രമീകരണം പിന്നീടറിയിക്കും.
* 50,000 രൂപ മുതൽ രണ്ടു ലക്ഷം വലെയുള്ള ആഭരണ വ്യാപാരത്തിനു പാനോ തിരിച്ചറിയൽ രേഖയോ വേണമെന്ന വ്യവസ്ഥ മാറ്റി.
* കയറ്റുമതിക്കാർക്കു ജൂലൈയിലെ ജിഎസ്ടി റീ ഫണ്ട് പത്തിനകവും ഓഗസ്റ്റിലേക്ക് 18 നകവും നല്കും.
* ഏപ്രിൽ മുതൽ കയറ്റുമതിക്കാർക്ക് ഇലക്ട്രോണിക് വാലറ്റ് വഴി നികുതിത്തുക തിരിച്ചു നല്കും. അതുവരെ 0.1 ശതമാനം നികുതി നല്കി സാധനങ്ങൾ വാങ്ങാം.
* ചരക്കു ഗതാഗതത്തിനുള്ള ഇലക്ട്രോണിക് വേ ബിൽ (ഇ- വേ ബിൽ) മാർച്ചിനു ശേഷമേ നടപ്പാക്കൂ.
നികുതി കുറയുന്നു
താഴെപ്പറയുന്നവയുടെ നികുതി നിരക്ക് കുറച്ചു. ബ്രായ്ക്കറ്റിൽ നിലവിലുള്ളത്
(ശതമാനം)
സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ (28) 18
ബ്രാൻഡ് ചെയ്യാത്ത
ആയുർവേദ മരുന്ന് (12) 5
അരിഞ്ഞുണങ്ങിയ മാന്പഴം (12) 5
ഖക്ര ചപ്പാത്തി (12)5
പ്ലാസ്റ്റിക് മാലിന്യം (18) 5
കടലാസ് മാലിന്യം (12) 5
റബർ മാലിന്യം (18) 5
കൃത്രിമ നൂലുകൾ (18) 12
ഡീസൽ എൻജിൻ പാർട്സ് (28) 18
പന്പ് സെറ്റ് പാർട്സ് (28) 18
ജറി വർക്ക്, ഇമിറ്റേഷൻ ആഭരണം (12) 5
ജിഎസ്ടിയിൽ ജനരോഷം മൂത്തപ്പോൾ തിരുത്തൽ
01:35 AM Oct 07, 2017 | Deepika.com