ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കലിലെ അപാകതകൾ പരിഹരിക്കാൻ ഗവൺമെന്റ് ഇന്നു ശ്രമം നടത്തും.
കയറ്റുമതിക്കാർക്കും ചെറുകിടക്കാർക്കുമുള്ള ആവലാതികൾ പരിഹരിക്കാനാണ് ഉദ്യമം. ഇന്നലെ ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി പ്രസിഡന്റ് അമിത് ഷാ എന്നിവർ കൂടിയാലോചിച്ചു ചില ധാരണകളിൽ എത്തിയിട്ടുണ്ട്.
ബിജെപിയെ എന്നും പിന്തുണച്ചുപോന്ന വ്യാപാരിസമൂഹത്തിൽനിന്നുള്ള എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് ഈ നടപടികൾ.
ചെറുകിട നികുതിദായകരുടെ റിട്ടേൺ സമർപ്പണം മൂന്നു മാസത്തിൽ ഒരിക്കൽ ആക്കുക, റിവേഴ്സ് ചാർജ് മെക്കാനിസം (രജിസ്ട്രേഷൻ ഇല്ലാത്തവരുടെ പേരിൽ വ്യാപാരി/വ്യവസായി നികുതി അടച്ചു പിന്നീട് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആയി തിരിച്ചു വാങ്ങുന്ന രീതി) അടുത്ത ഏപ്രിലിലേക്കു നീട്ടിവയ്ക്കുക, കയറ്റുമതിക്കാരുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇ-വാലറ്റ് മുഖേന വേഗം തിരിച്ചുനല്കുക എന്നീ നിർദേശങ്ങളാണു നേതാക്കൾ പരിഗണിച്ചതെന്നാണു സൂചന.
ജിഎസ്ടി നടപടിക്രമങ്ങളിൽ ഇളവ് പ്രഖ്യാപിക്കും
01:29 AM Oct 06, 2017 | Deepika.com