ന്യൂഡൽഹി: മലയാളികളായ മൂന്നു പേർ കേരള ഹൈക്കോടതി ജഡ്ജിമാരാകും. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ അശോക് മേനോൻ, രജിസ്ട്രാർ വിജിലൻസ് ആർ. നാരായണ പിഷാരടി, തൃശൂർ ജില്ലാ ജഡ്ജി ആനി ജോണ്‍ എന്നിവരാണ് അന്തിമ നിയമനപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇതു സംബന്ധിച്ച സുപ്രീംകോടതി കൊളീജിയം ശിപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചുകൊടുത്തു.
തീരുമാനം ഉടനുണ്ടാകുമെന്നു നിയമമന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂണ്‍ 2015 മുതൽ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലായ അശോക് മേനോൻ സുപ്രീ കോടതിയിൽ രജിസ്ട്രാറായും കോംപറ്റീഷൻ അപ്പലേറ്റ് ട്രൈബ്യൂണൽ രജിസ്ട്രാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജിയായിരുന്ന നാരായണ പിഷാരടി കഴിഞ്ഞ വർഷം ജൂലൈയിലാണ് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറായി ചുമതലയേറ്റത്.
തൃശൂർ തിരുവില്വാമല കിണറ്റിൻകര ഹരിദാസ് പുല്ലാട്ടിന്റെയും കൊച്ചമ്മിണിക്കാവിന്റെയും മകനാണ് അശോക് മേനോൻ. 1988ൽ ജുഡീഷൽ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽ ജില്ലാ ജഡ്ജിയും സുപ്രീം കോടതിയിൽ രജിസ്ട്രാറുമായിരുന്നു.ആഷ നെടിയംവീട്ടിലാണു ഭാര്യ. മക്കൾ: അതുൽ, അഖിൽ.
എറണാകുളം നോർത്ത് പറവൂർ പെരുവത്ത് പിഷാരത്ത് രാമപ്പിഷാരടിയുടെ മകനാണ് ആർ. നാരായണ പിഷാരടി. 1986ൽ ജുഡീഷൽ സർവീസിൽ പ്രവേശിച്ചു.2005ൽ മഞ്ചേരി ജില്ലാ ജഡ്ജിയായി. ശ്രീകലയാണു ഭാര്യ. മകൻ: ശ്രീനാഥ്.
ആലപ്പുഴ ജില്ലാ ജഡ്ജിയായിരുന്ന ആനി ജോണ്‍ 2016 മുതൽ തൃശൂർ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി പ്രവർത്തിക്കുന്നു. വൈക്കം സ്വദേശി ജോണ്‍ മഠത്തിലിന്റെ മകളായ ആനി ജോണ്‍ വൈക്കം ബാറിൽ 1982ലാണ് പ്രാക്ടീസ് ആരംഭിച്ചത്.
കേരള ഹൈക്കോടതിയിലേക്കു മൂന്നു ജഡ്ജിമാർകൂടി
01:29 AM Oct 06, 2017 | Deepika.com