ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉത്തർപ്രദേശിലെ മീററ്റിൽ കൂറ്റൻ ക്ഷേത്രം നിർമിക്കുന്നു. മീററ്റ്-കർണാൽ ദേശീയപാതയിൽ സർധാന മേഖലയിലെ അഞ്ച് ഏക്കർ സ്ഥലത്ത് 30 കോടി രൂപ ചെലവിട്ടാണു ക്ഷേത്രം നിർമിക്കുക.
നൂറ് അടി ഉയരത്തിൽ സ്ഥാപിക്കുന്ന മോദിപ്രതിമയാണു ക്ഷേത്രത്തിലെ മുഖ്യ ആകർഷണം. ഭൂമിപൂജയും ശിലയിടൽ ചടങ്ങും ഈ മാസം 23നു നടക്കും. ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.മോദിയുടെ അനുയായിയും മുൻ ജലസേചന വകുപ്പ് എൻജിനിയറുമായ ജെ.പി. സിംഗ് ആണു ക്ഷേത്ര നിർമാണം പ്രഖ്യാപിച്ചത്. രണ്ടു വർഷത്തിനകം ക്ഷേത്രനിർമാണം പൂർത്തിയാകുമെന്നു സിംഗ് പറഞ്ഞു. സെപ്റ്റംബർ 29നാണു ജെ.പി. സിംഗ് സർവീസിൽനിന്നു വിരമിച്ചത്.
ഗുജറാത്തിലെ രാജ്കോട്ടിൽ നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രമുണ്ട്. 2015ൽ സ്ഥാപിതമായ ക്ഷേത്രത്തിൽ മോദിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ദിവസവും പൂജ നടന്നുവരുന്നു. മോദിയുടെ അനുയായികൾ രൂപവത്കരിച്ച ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.
തെലുങ്കാനയിലെ മല്ലിയാലിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പേരിൽ ക്ഷേത്രമുണ്ട്. ഇവിടെ സോണിയയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ചതിനുള്ള നന്ദസൂചകമായി കോണ്ഗ്രസ് പ്രവർത്തകർ നിർമിച്ചതാണ് ഈ ക്ഷേത്രം.
30 കോടി ചെലവിൽ യുപിയിൽ മോദിക്ഷേത്രം നിർമിക്കുന്നു
12:53 AM Oct 06, 2017 | Deepika.com