സത്നാ(മധ്യപ്രദേശ്): പ്രവർത്തിക്കുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്ന സ്ഥലകാല ബന്ധിതമായ പരിശീലനം വൈദികർക്കു നല്‍കണമെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സത്നായിലെ എഫ്രേംസ് തിയളോജിക്കൽ കോളജിന്റെ രജതജൂബിലി ആഘോഷ സമാപനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയാണു സഭയുടെ ലക്ഷ്യം. എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണിത്. മാമ്മോദീസായിലൂടെ കൈവന്ന പൊതുവായ പൗരോഹിത്യ ധർമത്തിൽ അല്മായർക്കുള്ള പങ്ക് കുറച്ചുകാണാൻ പാടില്ല. പൗരോഹിത്യ ശുശ്രൂഷ പൊതുപൗരോഹിത്യത്തിന് സഹായകമായി വർത്തിക്കണം. സെമിനാരി പരിശീലനത്തിനു പുറമേ വൈദിക ജീവിതം മുഴുവൻ നീണ്ടു നില്ക്കുന്ന ഒരു തുടർ പരിശീലനത്തിലും വൈദികർ ഉത്സുകരായിരിക്കണം.
വൈദികൻ ഒരു സന്പൂർണ ക്രിസ്തുശിഷ്യനാണ്, അതിനാൽ പ്രേഷിതനുമാണ്. വൈദിക പരിശീലനം സഭയുടെ പൊതുചുമതലയാണ്. എഫ്രേംസ് ദൈവശാസ്ത്ര വിദ്യാപീഠത്തിന്റെ സേവനങ്ങൾക്ക് മേജർ ആർച്ച്ബിഷപ് നന്ദി പറഞ്ഞു. സെമിനാരി സ്ഥാപകനായ മാർ ഏബ്രഹാം മറ്റത്തിന്റെ ദീർഘവീക്ഷണത്തെ അദ്ദേഹം പ്രകീർത്തിച്ചു.
ഭാരതത്തിന്റെ മാറിവരുന്ന സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം അനുയോജ്യമായ രൂപഭാവങ്ങൾ സ്വീകരിക്കണമെന്നു സമ്മേളനത്തിൽ സംസാരിച്ച ഭോപ്പാൽ ആർച്ച് ബിഷപ് ഡോ. ലെയോ കൊർണേലിയോ ചൂണ്ടിക്കാട്ടി. സെമിനാരികൾ സഭയുടെ ഭാവിയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണ്. ബൗദ്ധിക പരിശീലനത്തോടൊപ്പം മാനുഷികവും ആത്മീയവുമായ പരിശീലനം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് മാർ ജോസഫ് കൊടകല്ലിൽ, ഫാ. വർഗീസ് പുതുശേരി വി.സി., ഫാ. ആന്റണി പ്ലാക്കൽ വി.സി., ഫാ. ജോയി അയനിയാടൻ, ഫാ. ജോർജ് വടക്കേൽ എന്നിവർ പ്രസംഗിച്ചു.
ജൂബിലി വർഷത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ മേജർ ആർച്ച് ബിഷപ്പും വിവിധ അവാർഡുകൾ ആർച്ച്ബിഷപ്പ് ലെയോ കൊർണേലിയോയും വിതരണം ചെയ്തു.
കോളജിന്റെ ആദ്യകാല സാരഥികളായ ഫാ. ആന്റണി പ്ലാക്കൽ, ഫാ. ജോസഫ് മലേപ്പറന്പിൽ, ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ. ജോബ് വല്ലിയാനാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജൂബിലി സ്മാരകമായി തയ്യാറാക്കിയ “മിഷൻ ആൻഡ് കോണ്ടെക്സ്ച്വൽ ഫോർമേഷൻ” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ബിഷപ് മാർ ആന്റണി ചിറയത്തിനു നല്കി മാർ ഗ്രേഷ്യൻ മുണ്ടാടൻ നിർവഹിച്ചു.
മാർ ഏബ്രഹാം മറ്റത്തിന്റെ ജൂബിലി സന്ദേശം വീഡിയോ കോണ്‍ഫ്രൻസിലൂടെ സദസിനു ലഭ്യമാക്കി. സെമിനാരിയുടെ ചരിത്രം അവതരിപ്പിക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. കോളജിന്റെ ഗായകസംഘം ജൂബിലിഗാനം ആലപിച്ചു. ഫാ. ഫിലിപ്പ് ചക്കുംമൂട്ടിൽ, ഫാ. ജോർജ് കുടിലിൽ എന്നിവർ പ്രസംഗിച്ചു. ഫാ. ജോസഫ് ഒറ്റപ്പുരയ്ക്കൽ സ്വാഗതവും ഫാ. അലക്സ് പണ്ടാരക്കാപ്പിൽ നന്ദിയും പറഞ്ഞു.
വൈദിക പരിശീലനം സ്ഥലകാല ബന്ധിതമാക്കണം: മാർ ആലഞ്ചേരി
12:53 AM Oct 06, 2017 | Deepika.com