ന്യൂഡൽഹി: ഹരിയാനയിലെ ബഹാദൂർ ഗഡിൽ നിന്നു തട്ടിക്കൊണ്ടുപോയ മലയാളിവിദ്യാർഥിയെ പോലീസ് ഏറ്റുമുട്ടലിലൂടെ രക്ഷപ്പെടുത്തി. പത്തനംതിട്ട മല്ലശേരി സ്വദേശി പാസ്റ്റർ സേവ്യർ മാത്യുവിന്റെ മകൻ അഭിഷേകിനെയാണ് (20) കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഇടപെടലിനെ തുടർന്ന് പോലീസ് ഹരിയാനയിലെ ജഝറിൽ നിന്നു കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയ സംഘവുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ വിദ്യാർഥിക്കും രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കോളജിൽനിന്നു മടങ്ങുന്നതിനിടെയാണ് അജ്ഞാത സംഘം അഭിഷേക് സേവ്യറിനെ തട്ടിക്കൊണ്ടുപോയത്. അതിനുശേഷം വിദ്യാർഥിയെ മോചിപ്പിക്കണമെങ്കിൽ 75 ലക്ഷം രൂപ നൽകണമെന്നു സേവ്യറിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ ത്തുടർന്ന് ഫോണ് സിഗ്നൽ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹരിയാന ജഝറിൽനിന്ന് കണ്ടെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യനും ഇടപെട്ടതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അന്വേഷണം ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു.
മലയാളിവിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി; പോലീസ് ഏറ്റുമുട്ടലിലൂടെ രക്ഷപ്പെടുത്തി
12:19 AM Sep 25, 2017 | Deepika.com