ന്യൂഡൽഹി: തനിക്കെതിരേയുള്ള സിബിഐ നടപടികൾ ജെയിംസ് ബോണ്ട് സിനിമകളിലേതു പോലെയാണെന്ന് കാർത്തി ചിദംബരം. സുപ്രീം കോടതിയിൽ സിബിഐ സമർപ്പിച്ച സത്യവാങ്മൂലം ശുദ്ധ അസംബന്ധമാണെന്ന് കാർത്തിയുടെ പിതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരവും ആരോപിച്ചു.
കാർത്തിയുടെ വിദേശ അക്കൗണ്ടുകൾ മരവിപ്പിച്ചതായി സുപ്രീംകോടതിയെ സിബിഐ അറിയിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ കാർത്തി ചിദംബരത്തിന്റെ പ്രതികരണം. വെളിപ്പെടുത്താത്ത, രഹസ്യ അക്കൗണ്ടുകളും ആസ്തികളും ഒളിപ്പിക്കാൻ താൻ വിദേശയാത്ര നടത്തിയെന്നും മറ്റുമാണ് സിബിഐ ആരോപിക്കുന്നത്. ഇതൊക്കെ കേട്ടിട്ട് ഏതോ 007 സിനിമയിലേതു പോലെയാണ് തനിക്ക് തോന്നുന്നത്- കാർത്തി പരിഹസിച്ചു.
ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു മുന്‍പേ കാർത്തി വിദേശത്തു പോയി അവിടെയുണ്ടായിരുന്ന അക്കൗണ്ടുകൾ റദ്ദാക്കിയെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. എന്നാൽ, കാർത്തിക്കെതിരേയുള്ള ലുക്ക് ഒൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത് സിബിഐക്കു തിരിച്ചടിയായി. ഹൈക്കോടതി വിധിക്കെതിരേയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജൂണ്‍ 15നാണ് ഐഎൻഎക്സ് നെറ്റ്വർക്കുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കാർത്തിക്കെതിരേ സിബിഐ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കാർത്തിക്കെതിരേയുള്ള സത്യവാങ്മൂലം അസംബന്ധമെന്നു പി. ചിദംബരം
12:58 AM Sep 24, 2017 | Deepika.com