മധുര: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദീർഘകാലത്തെ ആശുപത്രിവാസത്തിനിടെ അവരെ സന്ദർശിക്കാൻ ആരെയും അനുവദിച്ചിരുന്നില്ലെന്ന് അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവും തമിഴ്നാട് മന്ത്രിയുമായ ദിണ്ഡിഗൽ ശ്രീനിവാസന്റെ തുറന്നുപറച്ചിൽ. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് നേതാക്കൾ ആവർത്തിച്ചതിനാൽ ജനം അതു വിശ്വസിക്കുകയായിരുന്നുവെന്നും ഇപ്പോൾ ശശികല വിരുദ്ധപക്ഷത്തു നിലയുറപ്പിച്ച ശ്രീനിവാസൻ പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാൻ ഒരാളെയും അനുവദിച്ചിരുന്നില്ല. കാണാനെത്തുന്നവരോട്, അമ്മയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നു ശശികലയുടെ ബന്ധുക്കൾ പറഞ്ഞു. പാർട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കാൻ താനുൾപ്പെടെ നേതാക്കളും അത് ആവർത്തിച്ചു. ഇക്കാര്യത്തിൽ അണികളൊടും പൊതുജനങ്ങളോടും മാപ്പ് പറയുകയാണെന്നും മധുരയിൽ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ചോറും സാന്പാറും ചട്ണിയും കഴിച്ചുവെന്നും ചായ കുടിച്ചുവെന്നുമെല്ലാം പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ജയലളിത ഏതുതരത്തിലുള്ള ആഹാരമാണ് കഴിച്ചതെന്ന കാര്യം അജ്ഞാതമാണ്. സാഹചര്യം അനുകൂലമായതിനാലാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്: ശ്രീനിവാസൻ പറഞ്ഞു.
2016 സെപ്റ്റംബർ 22 ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം, താനുൾപ്പെടെ ഒരാൾക്കുപോലും അവരെ സന്ദർശിക്കാൻ അനുമതി ലഭിച്ചില്ല. ഡിസംബർ അഞ്ചിനു ജയലളിത മരണമടയുംവരെ ഇതായിരുന്നു അവസ്ഥ. മുതിർന്ന നേതാക്കളുൾപ്പെടെ അവരെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആരും ജയലളിതയെ കണ്ടില്ല. പുറത്തിറങ്ങിയ ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി അവരും പറഞ്ഞു. വീട്ടിനുള്ളിൽ വഴക്കിടുന്ന സഹോദരിമാർ പുറംലോകത്ത് സ്നേഹത്തോടെ പെരുമാറുന്നതുപോലെ പാർട്ടിയിലെ രഹസ്യങ്ങൾ പുറത്തുവരാതിരിക്കാൻ ആരോഗ്യനിലയെക്കുറിച്ച് തങ്ങളും മൗനംപാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജയയുടെ ആരോഗ്യനില മറച്ചുവച്ചു: മന്ത്രി
12:58 AM Sep 24, 2017 | Deepika.com