ന്യൂഡൽഹി: ചെങ്കോട്ടയുടെ ചിത്രമെടുത്തു നിൽക്കവേ ഇന്ത്യയുടെ യുക്രെയിൻ അംബാസഡറുടെ ഫോണ് തട്ടിപ്പറിച്ചു. സ്ഥാനപതി ഇഗോർ പോളിഖയുടെ ഐ ഫോണ് ആണു കഴിഞ്ഞ ദിവസം തട്ടിയെടുത്തത്.
ഫോട്ടോഗ്രഫിയിൽ ഏറെ തത്പരനായ പോളിഖ ചെങ്കോട്ടയുടെ ചിത്രം ആസ്വദിച്ചു പകർത്തുന്നിടെയായിരുന്നു മോഷ്ടാവിന്റെ പെട്ടെന്നുള്ള നീക്കം. പോളിഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡൽഹി പോലീസ് കമ്മീഷണർക്കും പരാതി നൽകി.
ഒൗദ്യോഗിക വാഹനം ദാരിയഗഞ്ചിലെ പാർക്കിംഗ് സ്ഥലത്ത് വിട്ട് ബുധനാഴ്ച രാവിലെ ഒന്പതു മണി മുതൽ ചെങ്കോട്ട കണ്ടു നടക്കുകയായിരുന്നു. അങ്കൂരിബാഗിലെ റോഡിൽ നിന്ന് ചെങ്കോട്ടയുടെ നല്ലൊരു ചിത്രം പകർത്താൻ ഒരുങ്ങവേയാണ് എതിർദിശയിൽ നിന്ന് അപ്രതീക്ഷിതമായി പാഞ്ഞടുത്ത മോഷ്ടാവ് ഫോണ് തട്ടിയെടുത്ത് ഓടിയത്.
പകച്ചുപോയ പോളിഖയ്ക്കു യാഥാർഥ്യം മനസിലാക്കി വന്നപ്പോഴേക്കും മോഷ്ടാവ് മറഞ്ഞിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മറ്റൊരു ഫോണിൽ നിന്നു നഷ്ടപ്പെട്ട ഫോണിലേക്കു വിളിച്ചു നോക്കിയെങ്കിലും ഫോണ് സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. ഒൗദ്യോഗിക വിവരങ്ങളും മറ്റും ഫോണിൽ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഷ്ടാവിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും നോർത്ത് ഡിസിപി ജതിൻ നർവാൾ പറഞ്ഞു.
ചെങ്കോട്ടയുടെ ചിത്രമെടുക്കവേ യുക്രെയിൻ അംബാസഡറുടെ മൊബൈൽ ഫോണ് തട്ടിപ്പറിച്ചു
01:09 AM Sep 23, 2017 | Deepika.com