മുംബൈ: പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രഹിം കീഴടങ്ങാൻ സന്നദ്ധതയറിയിച്ച് കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയെന്നു മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ.
ഇന്ത്യയിലെത്താൻ ദാവൂദ് അതീവതാത്പര്യമാണു പ്രകടിപ്പിക്കുന്നത്. ദാവൂദിനെ മടക്കിക്കൊണ്ടുവന്നതിന്റെ ഖ്യാതി സ്വന്തമാക്കാൻ കേന്ദ്രസർക്കാരും- തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനചടങ്ങിൽ രാജ് താക്കറെ വെളിപ്പെടുത്തി.
"വികലാംഗനായ ദാവൂദ് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിക്കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിനുമുന്പ് ദാവൂദിനെ രാജ്യത്ത് എത്തിച്ച്, അതിന്റെ പേരിലുള്ള ഖ്യാതി സ്വന്തമാക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. തമാശയല്ല, സത്യമാണിതെന്നു പിന്നീടു തെളിയും' -താക്കറെ പറഞ്ഞു.
ഇന്ത്യയിലെത്താൻ ദാവൂദ് തയാറാണെന്നു പ്രഖ്യാപിച്ചാൽ അതു തങ്ങളുടെ വിജയമാണെന്നു നരേന്ദ്ര മോദി സർക്കാർ പ്രചരിപ്പിക്കും. ബിജെപിയുടെ ഒരു രാഷ്ട്രീയ നീക്കമാണതെന്നും താക്കറെ വിശദീകരിച്ചു.
രാജ് താക്കറെയുടെ വെളിപ്പെടുത്തൽ: "കീഴടങ്ങാമെന്നു കേന്ദ്രത്തോടു ദാവൂദ് പറഞ്ഞു’
01:19 AM Sep 22, 2017 | Deepika.com