കുദൽ(മഹാരാഷ്ട്ര): മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കൊങ്കൺ മേഖലയിലെ പ്രമുഖ നേതാവുമായ നാരായൺ റാണെ കോൺഗ്രസ് വിട്ടു. തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ലെന്നു റാണെ കുറ്റപ്പെടുത്തി. റാണെ ബിജെപിയിൽ ചേരുമെന്നാണു സൂചന. 12 വർഷം മുന്പു ശിവസേനയിൽനിന്നാണു മറാഠ രാഷ്ട്രീയത്തിലെ കരുത്തനായ റാണെ കോൺഗ്രസിലെത്തിയത്. 1999ലാണു റാണെ മുഖ്യമന്ത്രിയായത്.
സോണിയയെയും രാഹുലിനെയും താൻ വിമർശിക്കില്ലെന്നു റാണെ പറഞ്ഞു. അഹമ്മദ് പട്ടേലാണു തന്നെ മുഖ്യമന്ത്രിയാക്കാമെന്നു വാഗ്ദാനം ചെയ്തതെന്നും റാണെ കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വവും റാണെ രാജിവച്ചു. ഭാവികാര്യങ്ങൾ 30നു പ്രഖ്യാപിക്കും. റാണെയുടെ മകനും മുൻ എംപിയുമായ നിലേഷ് റാണെയും കോൺഗ്രസ് വിട്ടു. എംഎൽഎയായ മറ്റൊരു മകൻ നിതേഷ് ഉടൻ കോൺഗ്രസ് വിടുമെന്നാണു സൂചന. നിതേഷ് രാജിവച്ചാൽ മഹാരാഷ്ട്രയിൽ കോൺഗ്രസിനും എൻസിപിക്കും ഒരേ അംഗസംഖ്യയാകും.
മഹാരാഷ്ട്ര പിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനെതിരേ റാണെ രൂക്ഷമായ ആക്രമണമാണു നടത്തിയത്. പിസിസി അധ്യക്ഷസ്ഥാനത്തിരിക്കാൻ ചവാനു യാതൊരു യോഗ്യതയുമില്ലെന്നു റാണെ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിനു ശേഷം വിലാസ് റാവു ദേശ്മുഖിനെ മാറ്റാൻ തീരുമാനിച്ചപ്പോൾ 48 എംഎൽഎമാർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെയാണു പിന്തുണച്ചത്. അശോക് ചവാന് 32 പേരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, തന്നെ മറികടന്ന് ചവാൻ മുഖ്യമന്ത്രിയായി. താൻ എംഎൽസിയാകുന്നതു തടയാൻ ചവാൻ ഡൽഹിയിൽ ക്യാന്പ് ചെയ്തു പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ താത്പര്യപ്രകാരമാണു താൻ എംഎൽസിയായത് -റാണെ പറഞ്ഞു.
2005 ജൂലൈ 26നാണ് നാരായൺ റാണെ ശിവസേന വിട്ട് കോൺഗ്രസിലെത്തിയത്. തൊട്ടടുത്ത ദിവസം റാണെയെ റവന്യു മന്ത്രിയായി നിയമിച്ചു. ശിവസേനയിൽ ഉദ്ധവ് താക്കറെ പ്രാമുഖ്യം നേടുന്നതിനെതിരേ രംഗത്തുവന്ന റാണെയെ ശിവസേനാ തലവൻ ബാൽ താക്കറെ പുറത്താക്കുകയായിരുന്നു. മനോഹർ ജോഷിക്കു പകരം റാണെയെ മുഖ്യമന്ത്രിയാക്കിയതു താക്കറെയുടെ താത്പര്യപ്രകാരമായിരുന്നു.
നാരായൺ റാണെ കോൺഗ്രസ് വിട്ടു; ബിജെപിയിലേക്കെന്നു സൂചന
01:19 AM Sep 22, 2017 | Deepika.com