ന്യൂഡൽഹി: മെഡിക്കൽ കോളജിന് അംഗീകാരം നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ ഒഡീഷ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജി ഇസ്രത്ത് മസ്രൂർ ഖുദേസി അടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു.
സ്വകാര്യ മെഡിക്കൽ കോളജ് ഉടമകളായ ബി.പി. യാദവ്, പലാഷ് യാദവ്, ഇടനിലക്കാരായ ബിശ്വനാഥ് അഗ്രവാലാ, ഹവാല ഇടപാടുകാരൻ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഡൽഹി ഗ്രേറ്റർ കൈലാഷിൽ ജഡ്ജിയുടെ വസതിയിൽ അടക്കം എട്ടിടത്ത് നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ് നടത്തിയത്. ജഡ്ജിക്കു നൽകുന്നതിനായി ഹവാല ഇടപാടുകാരൻ കൊണ്ടുവന്ന ഒരു കോടി അടക്കം രണ്ടു കോടി രൂപയും നിരവധി രേഖകളും സിബിഐ കണ്ടെടുത്തു.
ലക്നോയിലുള്ള പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റിനു മെഡിക്കൽ കൗണ്സിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതിയിൽനിന്നു നീക്കുന്നതിനായി ഇടപെടാമെന്ന് വിരമിച്ച ജഡ്ജി ഉറപ്പു നൽകിയെന്നാണ് സിബിഐ കണ്ടെത്തിയത്. കേസിൽ ജസ്റ്റീസ് ഖുദേസിയെ ഒന്നാം പ്രതിയാക്കിയിട്ടുമുണ്ട്.
മതിയായ അടിസ്ഥാന സൗകര്യമില്ലാത്തതും എംസിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 46 മെഡിക്കൽ കോളജുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇതിനെതിരേയുള്ള കേസിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി ലഭ്യമാക്കി നൽകാമെന്നാണ് വിരമിച്ച ജഡ്ജി ഉറപ്പു നൽകിയിരുന്നത്. മെഡിക്കൽ കോളജുകളുടെ അംഗീകാരത്തിനായി വഴിവിട്ട പ്രവർത്തനങ്ങൾ നടക്കുന്നെന്ന നിരവധി പരാതികൾ പരിശോധിച്ച് സുപ്രീംകോടതിയും അലാഹാബാദ് ഹൈക്കോടതിയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളജ് അംഗീകാരത്തിനായി ഹവാല ഇടപാടുകൾ നടക്കുന്നതും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ ഇടപാടുകളും സിബിഐ കണ്ടെത്തിയത്.
മെഡിക്കൽ കോളജിനു കോഴ: റിട്ട. ജഡ്ജിയുൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ
12:30 AM Sep 22, 2017 | Deepika.com