ന്യൂഡൽഹി: മെഡിക്കൽ പ്രവേശനം റദ്ദാക്കിയതിനെതിരേ കേരളത്തിലെ മൂന്ന് സ്വാശ്രയ കോളജുകൾ നൽകിയ ഹർജിയിൽ വസ്തുതകൾ പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി.
ഓഗസ്റ്റ് 31നു ശേഷം മെഡിക്കൽ പ്രവേശനത്തിനു അനുമതി നൽകേണ്ടതില്ലെന്ന ഉത്തരവ് നിലവിലുള്ള കോളജുകൾക്കു ബാധകമാണോയെന്നു വ്യക്തത വരുത്തേണ്ടതില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നാനൂറോളം വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന കേസിൽ ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്നു തീരുമാനമെടുക്കും.
തൊടുപുഴ അൽ അസ്ഹർ, അടൂർ മൗണ്ട് സിയോൻ, ഡിഎം വയനാട് എന്നി മെഡിക്കൽ കോളജുകളുടെ പ്രവേശനാനുമതി റദ്ദാക്കിയതിനെതിരേയുള്ള കേസാണ് ജസ്റ്റീസ് ബോബ്ഡെയുടെ പരിഗണനയിലുള്ളത്.
അതേസമയം, പാലക്കാട് റോയൽ മെഡിക്കൽ ട്രസ്റ്റിന്റെ കേസിൽ ഈ വർഷം ഒരു സ്ഥാപനത്തിനും പ്രവേശനാനുമതി നൽകരുതെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതു കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയതോടെയാണ് രണ്ടംഗ ബെഞ്ചിൽ അവ്യക്തത ഉടലെടുത്തത്.
വിഷയത്തിൽ വ്യക്തത വരുത്താൻ രണ്ടംഗ ബെഞ്ച് നിർദേശിക്കുകയും ഇന്നലെ മൂന്നംഗ ബെഞ്ചിന്റെ മുന്നിലുന്നയിക്കുകയുമായിരുന്നു.
മെഡിക്കൽ പ്രവേശനം: രണ്ടംഗ ബഞ്ചിന് തീരുമാനിക്കാമെന്നു സുപ്രീം കോടതി
12:30 AM Sep 22, 2017 | Deepika.com