ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നഗരങ്ങളെ ബന്ധിപ്പിച്ചു ദേശീയ പാതകളിലൂടെ ആഡംബര ഡബിൾ ഡെക്കർ ബസ് സർവീസുകൾ ആരംഭിക്കും.
സംസ്ഥാന ഗതാഗത വകുപ്പിനു കീഴിൽ ദീർഘദൂര എസി സർവീസുകൾ ആരംഭിക്കണമെന്നാണു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. കേരളത്തിൽ ഇതിനായി കണ്ടെത്തിയിരിക്കുന്നത് കോഴിക്കോട്-കൊച്ചി റൂട്ടാണ്.
കെഎസ്ആർടിസി തന്നെ കിതച്ചോടുന്ന കേരളത്തിൽ കേന്ദ്ര നിർദേശം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്നത് വലിയ ചോദ്യമാണ്. ഇത്തരം ബസ് സർവീസുകൾ സംസ്ഥാനാന്തര റൂട്ടുകളിൽ ഓടിക്കുന്ന കാര്യം പരിഗണിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദീർഘദൂര ഡബിൾ ഡെക്കർ ബസ് സർവീസുകൾ ആരംഭിക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങൾക്കു നിശ്ചിത ശതമാനം ധനസഹായവും ഉറപ്പു വരുത്തും. ആദ്യ മൂന്നു വർഷം സംസ്ഥാനാന്തര ദീർഘദൂര സർവീസുകൾക്ക് കിലോമീറ്ററിന് 10 രൂപ നിരക്കിൽ സഹായം കിട്ടി യേക്കും.
കാറുകൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പ്രതിദിനം വർധിച്ചു വരുന്നത് കണക്കിലെടുത്താണു ഡബിൾ ഡെക്കർ ബസുകൾ എന്ന ആശയം കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
ദേശീയ പാതകളിൽ നടത്തിയ സർവേ അനുസരിച്ച് ബസ് യാത്രക്കാരുടെ എണ്ണത്തിൽ തലേ വർഷത്തെ അപേക്ഷിച്ച് 45 ശതമാനംവരെ കുറവുണ്ട്്. അതേസമയം, കാർ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തേതിൽനിന്ന് 60 ശതമാനം കൂടി. കാർയാത്ര കുറച്ച് ബസ് യാത്ര വർധിപ്പിച്ചില്ലെങ്കിൽ റോഡ് നിർമാണത്തിന്റെ പേരിൽ ഭാരിച്ച ചെലവുകൾ നേരിടേണ്ടി വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
സെബി മാത്യു
നഗരങ്ങളെ ബന്ധിപ്പിച്ചു കേന്ദ്രത്തിന്റെ ആഡംബര ഡബിൾ ഡെക്കർ ബസുകൾ
01:29 AM Sep 21, 2017 | Deepika.com