ന്യൂഡൽഹി: റൈറ്റ് സഹോദരന്മാരല്ല, ഇന്ത്യയിലാണ് ആദ്യമായി വിമാനം കണ്ടുപിടിച്ചത്. റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിനും എട്ട് വർഷങ്ങൾക്കു മുന്പ് ശിവാകർ ബാബുജി തൽപാടെയുടേതായിരുന്നു ആ കണ്ടുപിടിത്തം. ഇതൊക്കെ നമ്മുടെ ഐഐടിയിലെയും എഞ്ചിനിയറിംഗ് പഠിക്കുന്നവരും പഠിക്കുന്നുണ്ടോ?’- ചോദ്യം ഒരു കേന്ദ്രമന്ത്രിയുടേതാണ്. അതും വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി സത്പാൽ സിംഗിന്റേത്. ഇതു മാത്രമല്ല, പുരാണത്തിലെ വിശ്വകർമ ദേവനെ കുറിച്ചും രാമായണത്തിലെ പുഷ്പക വിമാനത്തെ കുറിച്ചും എൻജിനിയറിംഗ് വിദ്യാർഥികൾ പഠിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയിലെ വിദ്യാർഥികൾ വിമാനത്തിന്റെ കണ്ടുപിടിത്തത്തെപ്പറ്റി പഠിക്കുന്നുണ്ട്.
1903ൽ റൈറ്റ് സഹോദരന്മാർ വിമാനം കണ്ടെത്തിയെന്നാണ് പുസ്തകങ്ങളിൽ പറയുന്നത്. എന്നാൽ, ആദ്യമായി വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. 1895ൽ തന്നെ ഇന്ത്യക്കാരൻ ശിവാകർ ബാബുജി തൽപാടെ വിമാനമുണ്ടാക്കിയിരുന്നു. ശിവാകർ ബാബുജി തൽപാടെ മാത്രമല്ല, രാമായണത്തിലെ പുഷ്പക വിമാനത്തെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കണം. നമ്മൾ ഗവേഷണത്തിലും കണ്ടുപിടിത്തത്തിലും ഇപ്പോൾ പിന്നിലാണ്. എന്നാൽ, നമ്മുടെ പുരാണത്തിലും ആയിരക്കണക്കിന് വർഷത്തെ പാരന്പര്യമുള്ള സംസ്കാരത്തിലും നിരവധി അത്ഭുത കണ്ടുപിടിത്തങ്ങൾ കാണാം. അതെക്കുറിച്ചെല്ലാം ശാസ്ത്രീയമായി അറിയാൻ തയാറാവണം- സത്പാൽ സിംഗ് പറഞ്ഞു.
പൗരാണിക കാലത്തെ ശാസ്ത്രീയ വിദ്യകൾ കണ്ടെത്തി ഉപയോഗിക്കാൻ സാധിക്കണം. രാമായണത്തിൽ പറയുന്ന ചന്ദ്രാമണി ഇതിനുദാഹരണമാണ്. രാവണന്റെ കൊട്ടാരത്തിലെ ചെടികളിൽ ചന്ദ്രാമണി ഉണ്ടായിരുന്നെന്നാണ് പറയുന്നത്. ചെടികളെ നനയ്ക്കണ്ട എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. ഇത്തരത്തിലുള്ള ഗവേഷണങ്ങളാണ് വിദ്യാർഥികൾ നടത്തേണ്ടതെന്നും സത്യപാൽ സിംഗ് പറഞ്ഞു. എഐസിടിഇ- ഇസിഐ സംഘടിപ്പിച്ച പ്രഥമ ഛത്ര വിശ്വകർമ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രി പൗരാണിക ശാസ്ത്രവുമായി രംഗത്തെത്തിയത്. മുംബൈ പോലീസ് കമ്മീഷണറായിരുന്ന സത്പാൽ സിംഗ് അടുത്തിടെ നടന്ന മന്ത്രിസഭ പുനഃസംഘടനയിലാണ് സഹമന്ത്രിയായത്.
വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനെന്നു കേന്ദ്രമന്ത്രി!
12:48 AM Sep 21, 2017 | Deepika.com