ന്യൂഡൽഹി: കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതിനുമുള്ള വാക്കാലുള്ള മെൻഷനിംഗ് മുതിർന്ന അഭിഭാഷകർ നടത്തേണ്ടെന്ന് സുപ്രീംകോടതി. ഹർജികൾ സമർപ്പിക്കാൻ അർഹതയുള്ള അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ് മാത്രം കേസ് പരാമർശിച്ചാൽ മതിയെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വ്യക്തമാക്കി. മലയാളിയായ അഭിഭാഷകൻ പി.വി. ദിനേശ് അടക്കമുള്ളവർ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസിന്റെ നടപടി.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്നാം നന്പർ കോടതിയിലാണ് സാധാരണ അടിയന്തരമായി പരിഗണിക്കണ്ടവയുടെയും മറ്റുമുള്ള കേസ് പരാമർശിക്കൽ നടക്കുക. ഹർജികൾ സമർപ്പിച്ച അഭിഭാഷകരാണ് ക്യൂവിൽ നിന്ന് രാവിലെ പത്തര മുതലുള്ള 20 മിനിറ്റുകൾ ഉപയോഗിക്കുക. എന്നാൽ, ഈ സമയത്ത് മുതിർന്ന അഭിഭാഷകർ നിരക്കുന്നതോടെ ഇവർക്ക് മുൻഗണന ലഭിക്കുകയും മറ്റുള്ളവർക്ക് അവസരം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ചൊവ്വാഴ്ച ദിനേശ് ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഇന്നലെ നടപടി അറിയിച്ചത്. പല കേസുകളുടെ മെൻഷനിംഗുമായി മുതിർന്ന അഭിഭാഷകർ നിരന്നതും പരാമർശിക്കൽ വാദത്തിലേക്കു കടന്നതും ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ കോപാകുലനാക്കുകയും ചെയ്തിരുന്നു.
കോടതിയുടെ ശ്രദ്ധ ക്ഷണിക്കൽ മുതിർന്ന അഭിഭാഷകർ നടത്തേണ്ടെന്ന്
12:48 AM Sep 21, 2017 | Deepika.com