ന്യൂഡൽഹി: അഴിമതിക്കേസിൽ ഒഡീഷ ഹൈക്കോടതി റിട്ട. ജഡ്ജിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മെഡിക്കൽ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി ഇസ്രത്ത് മസ്റൂർ ഖുദുസി, പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റ് അംഗങ്ങളായ ബി.പി. യാദവ്, പലാഷ് യാദവ്, ഇടനിലക്കാരൻ ബിസ്വന്ത് അഗ്രവാള, ഭാവനാ പാണ്ഡെ, സുധീർ ഗിരി എന്നിവർക്കെതിരേയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിബിഐ വക്താവ് അറിയിച്ചു. 2004 മുതൽ 2010 വരെ ഖുദുസി ഒഡീഷ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എട്ടു സ്ഥലങ്ങളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. കുദ്സിയുടെ വസതിയിലും ഭുവനേശ്വർ, ലക്നോ എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. സിറ്റിംഗ് ജഡ്ജിയുടെ വീട്ടിൽ റെയ്ഡ് നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും സിബിഐ വക്താവ് പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പുതിയ ബാച്ചിന്റെ അഡ്മിഷൻ റദ്ദാക്കിയ മെഡിക്കൽ കോളജുകളുടെ പട്ടികയിൽ പ്രസാദ് എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലക്നോയിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് കോളജ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം സംസ്ഥാന സർക്കാരിനോട് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കോളജിന്റെ വാദം പരിഗണിച്ച സർക്കാർ 2017- 18, 2018-19 ബാച്ചുകളിൽ പ്രവേശനം നടത്തരുതെന്ന് നിർദേശിച്ചു.
അഴിമതിക്കേസിൽ റിട്ട. ജഡ്ജിക്കെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു
12:26 AM Sep 21, 2017 | Deepika.com