ന്യൂഡൽഹി: കന്പനികളുടെ പ്രതിവർഷ ബാലൻസ് ഷീറ്റുകൾ ഹാജരാക്കാത്തതിന് കേരള സർക്കാരിന്റെ നോർക്ക റൂട്സ്, സംസ്ഥാന കോണ്ഗ്രസ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണം ദിനപത്രം തുടങ്ങിയവയെ കടലാസ് കന്പനികളായി (ഷെൽ കന്പനികൾ) കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയവർ ഡയറക്ടർ സ്ഥാനം വഹിക്കുന്നതിനു കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം അയോഗ്യത ഏർപ്പെടുത്തി. അഞ്ച് വർഷത്തേക്കാണ് അയോഗ്യത.
നിയമ പ്രകാരം ഹാജരാക്കേണ്ടിയിരുന്ന ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും കൃത്യമായി ഹാജരാക്കാത്തതിനാലാണ് കന്പനികളെ പൂട്ടിപ്പോയതും കടലാസ് കന്പനികളുമായി കണ ക്കാക്കി കേന്ദ്രസർക്കാർ നടപടിയെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിലായി കന്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പതിനായിരക്കണക്കിനു കന്പനികളിലെ 1.06 ലക്ഷം ഡയറക്ടർമാർക്കെതിരേ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. എറണാകുളം റീജിയണിൽ നിന്നു 12,000 കന്പനികളും 14,000 ഡയറക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. 51 ശതമാനം സർക്കാർ ഓഹരിയുള്ള സ്ഥാപനമാണ് നോർക്ക റൂട്സ്. ചട്ടപ്രകാരം നോർക്ക റൂട്സിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. നോർക്കയുടെ ചെയർമാൻ എന്ന പേരിലാണ് ഉമ്മൻ ചാണ്ടിയുടെ പേരും അയോഗ്യരായ ഡയറക്ടർമാരുടെ പട്ടികയിൽ ഇടം നേടിയത്.
റാണി ജോർജ് ഐഎഎസ് അടക്കമുള്ള മറ്റ് ഡയറക്ടർമാരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വീക്ഷണം ഡയറക്ടർമാരായ പി.പി. തങ്കച്ചൻ, എം.ഐ. ഷാനവാസ്, വി.എം. സുധീരൻ, പി.ടി. തോമസ്, ബെന്നി ബഹനാൻ എന്നിവരും അയോഗ്യത നേടിയവരിൽ പെടുന്നു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ പേരിലുള്ള നാല് കന്പനികളും കേന്ദ്ര സർക്കാർ ഷെൽ കന്പനികളാക്കിയിട്ടുണ്ട്. ശശികലയും കുടുംബാംഗങ്ങളിൽ പെട്ട മിക്കവരും അയോഗ്യരാക്കിയ ഡയറക്ടർമാരിലും ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി കടലാസ് കന്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ ആരോപിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും നൽകാത്ത കന്പനികളെ ഷെൽ കന്പനികളുടെ പട്ടികയിൽ പെടുത്തുകയും ഡയറക്ടർമാരെ അയോഗ്യരാക്കുകയും ചെയ്തതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നിലവിൽ കേന്ദ്രം അയോഗ്യരാക്കിയവർക്ക് അടുത്ത അഞ്ചു വർഷത്തേക്ക് ഒരു കന്പനിയുടെ ഡയറക്ടർ ബോർഡിലും മെംബറാകാൻ കഴിയില്ല. കൂടാതെ മറ്റ് ഡയറക്ടർ പദവികളെയും ഇത് ബാധിക്കും.
അയോഗ്യത സാങ്കേതിക കാരണത്താലെന്ന്
തിരുവനന്തപുരം: വീക്ഷണം ദിനപത്രത്തിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നു താനുൾപ്പെടെയുള്ളവരെ അയോഗ്യരാക്കിയ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നടപടി ചില സാങ്കേതിക കാരണങ്ങളാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇതു പരിഹരിക്കാൻ വീക്ഷണം മാനേജ്മെന്റ് നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
നോർക്ക റൂട്സും വീക്ഷണവും കടലാസ് കന്പനികൾ
02:21 AM Sep 20, 2017 | Deepika.com