ഭോപ്പാൽ: മൂന്നു വയസുള്ള ഏകമകളെയും 100 കോടി രൂപ മതിപ്പുവിലയുള്ള സ്വത്തും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനുള്ള ജൈന ദമ്പതികളുടെ തീരുമാനത്തിനെതിരേ സമുദായത്തിനുള്ളിൽ പ്രതിഷേധമുയരുന്നു.
മധ്യപ്രദേശിലെ സുമിത് റാത്തോറും(35) ഭാര്യ അനാമിക(34)യുമാണ് ഏകമകൾ ഇഭിയയെ ഉപേക്ഷിച്ച് ജൈനമതാചാരപ്രകാരം സന്യാസം സ്വീകരിക്കുന്നത്. ഇതിനു മുന്നോടിയായി ഈമാസം 23ന് ഇരുവരുടെയും ദീക്ഷ സ്വീകരിക്കൽ ചടങ്ങ് ഗുജറാത്തിലെ സൂറത്തിലുള്ള ജൈനക്ഷേത്രത്തിൽ നടക്കും. ദീക്ഷ സ്വീകരിക്കുന്നതോടെ ലൗകികമായ എല്ലാ ബന്ധങ്ങളും ഇരുവരും ഉപേക്ഷിക്കും. ദീക്ഷ സ്വീകരിക്കുന്നതിന്റെ ആദ്യഘട്ടമായി പിരിഞ്ഞുകഴിയുന്ന ഇരുവരും മൗനവ്രതത്തിലാണ്.
സന്യാസം സ്വീകരിക്കാനുള്ള ദമ്പതികളുടെ തീരുമാനം പിഞ്ചുകുഞ്ഞിനോടു ചെയ്യുന്ന ക്രൂരതയാണെന്നും ഇപ്രകാരമൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ വിവാഹിതരാകരുതായിരുന്നുവെന്നും ഒരുവിഭാഗം പറയുന്നു. സുമിത്തിന്റെ അടുത്ത ബന്ധു സന്ദീപ് റാത്തോറാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ദമ്പതികളുടെ തീരുമാനത്തെ വിമർശിച്ച സന്ദീപ് ദമ്പതികളെ സന്യാസം സ്വീകരിക്കാൻ പ്രേരിപ്പിച്ച സമുദായനേതാക്കളെയും വിമർശിച്ചു.
കുഞ്ഞിനെ ഉത്തരവാദിത്തത്തോടെ വളർത്തി രക്ഷിതാക്കളുടെ കടമ നിർവഹിക്കുകയാണ് ഇരുവരും ആദ്യം ചെയ്യേണ്ടതെന്നും സന്ദീപ് ഉപദേശിക്കുന്നു. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് സമുദായാംഗങ്ങളായ നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്.
ദീക്ഷ സ്വീകരിക്കേണ്ട സമയമല്ലിതെന്നും ജന്മം നൽകിയ കുട്ടിയെ ശരിയായവിധം വളർത്തുകയാണ് പ്രഥമ ഉത്തരവാദിത്തമെന്നു മറ്റൊരു ബന്ധുവായ ഡോ.ആർ.കെ. ഭണ്ഡാരിയും ഫേസ്ബുക്കിൽ പ്രതികരിച്ചു. വാഗ്വാദം തുടരുന്നതിനിടെ, ദീക്ഷ സ്വീകരിക്കാനുള്ള ദമ്പതികളുടെ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ കപിൽ ശുക്ല ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. മതവിശ്വാസവുമായി ബന്ധപ്പെട്ടതായതിനാൽ ദമ്പതികളുടെ തീരുമാനത്തിനെതിരേ എന്തെങ്കിലും പറയാൻ കുടുംബാംഗങ്ങൾ മടിക്കുകയാണെന്നും സന്ന്യാസിമാരുടെ തീരുമാനത്തെ എതിർക്കാൻ അവർക്കു ഭയമാണെന്നും ഈ ദീക്ഷസ്വീകരിക്കൽ നിരോധിക്കാൻ ജൈനസമുദായാംഗങ്ങൾ രംഗത്തുവരണമെന്നും കപിൽ ശുക്ല ആവശ്യപ്പെട്ടു.
അടുത്തിടെ ജൈന മതവിശ്വാസിയായ സെക്കന്ദരാബാദ് സ്വദേശി തന്റെ ബിസിനസ് അഭിവൃദ്ധിപ്പെടാനായി പതിമൂന്നുകാരിയായ മകളെ 68 ദിവസം നിരാഹാരമനുഷ്ഠിക്കാൻ നിർബന്ധിക്കുകയും നിരാഹാരത്തിനിടെ കുട്ടി മരിക്കുകയും ചെയ്ത സംഭവം വിവാദമായിരുന്നു. മതാചാരപ്രകാരമായിരുന്നു കുട്ടിയുടെ ഉപവാസമനുഷ്ഠിക്കൽ. സംഭവത്തിൽ സന്നദ്ധപ്രവർത്തകർ ഇടപെട്ടെങ്കിലും വിഷയം ഏറ്റെടുക്കാൻ ആരുമുണ്ടായില്ല.
കുടുംബത്തിലെ ആത്മീയഗുരുവിന്റെ നിർദേശപ്രകാരം ഉപവാസമനുഷ്ഠിക്കാൻ കുട്ടി നിർബന്ധിതയാകുകയായിരുന്നുവെന്നാണ് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് 50 ലക്ഷത്തോളം ജൈനമതവിശ്വാസികളാണുള്ളത്. ഇവരിൽ ഭൂരിഭാഗവും കടുത്ത മതാചാരങ്ങൾ പിന്തുടരുന്നവരാണ്.
കുരുന്നിനെ ഉപേക്ഷിച്ചു സന്യാസം: പ്രതിഷേധം വ്യാപകം
02:13 AM Sep 20, 2017 | Deepika.com