ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ എക്കാലത്തെയും മികച്ച വൈമാനികൻ അർജൻ സിംഗി(98)ന് ഇന്ത്യ ഉപചാരങ്ങളോടെ വിട ചൊല്ലി.
പ്രതിരോധമന്ത്രി നിർമല സീതാരാമൻ, സേനാവിഭാഗങ്ങളുടെ തലവന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ സിഖ് മന്ത്രധ്വനികൾക്കിടെ അർജൻ സിംഗിന്റെ മൃതദേഹം ഡൽഹി കന്റോൺമെന്റ് ശ്മശാനത്തിലെ ബ്രാർ ചത്വരത്തിൽ ദഹിപ്പിച്ചു.
1965ലെ ഇന്ത്യ-പാക് യുദ്ധ ഹീറോയ്ക്ക് ഉപചാരം നല്കി ഈ സമയം ആകാശത്ത് സുഖോയ് യുദ്ധവിമാനങ്ങൾ വട്ടിമിട്ടു പറന്നു. മിസിംഗ് മേൻ ഫോർമേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. കൗടില്യ മാർഗിലെ വസതിയിൽനിന്നു മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ശ്മശാനത്തിലെത്തിച്ചത്.
അർജൻ സിംഗിനോടുള്ള ആദരസൂചകമായി ഡൽഹിയിലെ സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഞായറാഴ്ച അർജൻ സിംഗിന്റെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു.
മാർഷൽ അർജൻ സിംഗിന് ഉപചാരങ്ങളോടെ വിട
01:14 AM Sep 19, 2017 | Deepika.com