ന്യൂഡൽഹി: രോഹിംഗ്യൻ അഭയാർഥികളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. രോഹിംഗ്യൻ അഭയാർഥികളിൽ ഭീകര സംഘടനകളുമായി ബന്ധമുള്ളവരുണ്ടെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാരിന്റെ നയപരമായ നടപടികളിൽ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രസർക്കാർ സത്യ വാങ്മൂലത്തിൽ അറിയിച്ചു. സത്യവാങ്മൂലം ഇന്നലെ കോടതി പരിഗണിച്ചെങ്കിലും കേസ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഒക്ടോബർ മൂന്നിലേക്കു മാറ്റി.
ഐഎസ്, പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ, ലഷ്കർ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു വിവിധ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. കോടതി ആവശ്യപ്പെട്ടാൽ അതു സമർപ്പിക്കാമെന്നും സർക്കാർ പറയുന്നു.
ബംഗാൾ, ത്രിപുര, മ്യാൻമർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു രോഹിംഗ്യൻ വംശജർ പ്രവർത്തിക്കുന്നത്. അഭയാർഥികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുമുണ്ട്. 2012ൽ കുടിയേറ്റം തുടങ്ങിയ ഇവരുടെ എണ്ണം 40,000ൽ അധികമായി. അനധികൃതമായി തിരിച്ചറിയൽ കാർഡുകളും പാൻ കാർഡുകളും സ്വന്തമാക്കുന്ന ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഹവാല വഴി പണമൊ ഴുക്കുന്നുമുണ്ട്.
നിയമങ്ങൾക്കും നയതന്ത്ര ഉടന്പടികൾക്കും വിരുദ്ധമായാണു രോഹിംഗ്യൻ സ്വദേശികൾ ഇന്ത്യയിൽ താമസിക്കുന്നത്. അവരെ ഒഴിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ കോടതി ഇടപെടരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
രോഹിംഗ്യൻഅഭയാർഥികളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ടെന്നും കേസിൽ വാദം കേൾക്കുന്നതിനു മുന്പ് മനുഷ്യാവകാശ കമ്മീഷന്റെ നിലപാട് തേടണമെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ (ഫാലി എസ്. നരിമാൻ, രാജീവ് ധവാൻ, കപിൽ സിബൽ, അശ്വിനി കുമാർ, കോളിൻ ഗോണ്സാൽവസ്, പ്രശാന്ത് ഭൂഷണ് എന്നിവർ) ആവശ്യപ്പെട്ടു.
എന്നാൽ, വിഷയത്തിൽ കോടതിക്ക് ഇടപെടാൻ എത്രമാത്രം അധികാരമുണ്ടെന്ന സാങ്കേതിക ചോദ്യമാണു ചീഫ് ജസ്റ്റീസ് ഉന്നയിച്ചത്. അതിനാൽ കേസ് ഒക്ടോബറിൽ പരിഗണിക്കാമെന്നും മൂന്നംഗ ബെഞ്ച് അറിയിച്ചു.
രോഹിംഗ്യർ സുരക്ഷയ്ക്കു ഭീഷണി: കേന്ദ്രം
01:14 AM Sep 19, 2017 | Deepika.com