ന്യൂഡൽഹി: വിലക്കയറ്റവും കർഷക ആത്മഹത്യകളും ചൂണ്ടിക്കാട്ടി ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു ശിവസേന.
പെട്രോൾ വിലവർധന സംബന്ധിച്ച് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം നടത്തിയ പ്രസ്താവന പാവപ്പെട്ട ജനങ്ങളുടെ മുഖത്തു തുപ്പുന്നതിനു സമാനമാണെന്നാണ് എൻഡിഎ ഘടകകക്ഷിയായ ശിവസേന കുറ്റപ്പെടുത്തിയത്.
ഇത്തരം പാദസേവകരുടെ പ്രസ്താവനകളാണു രാജ്യത്ത് ഓരോ ദിവസവും അച്ഛാ ദിൻ തുടച്ചു നീക്കുന്നതെന്നു പറഞ്ഞാണു പാർട്ടി രൂക്ഷ ഭാഷയിൽ കണ്ണന്താനത്തെ വിമർശിച്ചത്. രാജ്യത്തു നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും പെരുകുന്പോൾ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നവരെ ഭ്രാന്താശുപത്രിയിൽ അയയ്ക്കണമെന്നു ശിവസേന പാർട്ടി പത്രത്തിൽ മുഖപ്രസംഗം എഴുതി.
കേന്ദ്ര സർക്കാർ നയങ്ങൾ ഇതുപോലെ തുടർന്നാൽ ബിജെപിയുമായുള്ള സഖ്യത്തിൽ നിന്നു പുറത്തു പോകുമെന്നാണു ശിവസേനയുടെ താക്കീത്. നിയന്ത്രണംവിട്ട വിലക്കയറ്റവും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതും ചൂണ്ടിക്കാട്ടി സഖ്യം വിടാൻ വരെ മടിക്കില്ലെന്നാണു ശിവസേനയുടെ മുന്നറിയിപ്പ്.
ഈ വിഷയങ്ങളിൽ പങ്കില്ലാത്ത തങ്ങൾ ഇതിന്റെ പഴി ഏറ്റെടുക്കേണ്ടതില്ലെന്നാണു ശിവസേനയുടെ നിലപാട്. സർക്കാരിനൊപ്പം നിൽക്കണോ സഖ്യം പിൻവലിക്കണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നാണു ശിവസേന എംപി സഞ്ജയ് റാവത്ത് ഇന്നലെ പറഞ്ഞത്. ട്വിറ്ററിലും സഞ്ജയ് റാവത്ത് സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.
ജനങ്ങളുടെ മുഖത്തു നോക്കാൻ തന്നെ കഴിയാതെയായി. വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടണമെന്നു ബിജെപിയോടു പലതവണ അഭ്യർഥിച്ചതാണ്. സർക്കാരിന്റെ ഭാഗമാണെന്നതു കൊണ്ടുമാത്രം വിലക്കയറ്റത്തെ പിന്തുണയ്ക്കുന്നു എന്നർഥമില്ല. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ ഉടൻ തീരുമാനം എടുക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഇപ്പോൾതന്നെ പല വിഷയങ്ങളിലും ബിജെപിയുമായി ഉടക്കിനിൽക്കുകയാണു മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ശിവസേന. ജനങ്ങൾക്കു ഗുണമുണ്ടാക്കാത്തവരും അവരുമായി ബന്ധമില്ലാത്തവരുമാണ് അധികാരത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
വാഹനം വാങ്ങാൻ കഴിവുള്ളവർക്കു പെട്രോൾ അടിക്കാനും സാന്പത്തിക സ്ഥിതിയുണ്ടാകും എന്ന കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയെയും ശിവസേന ശക്തമായ ഭാഷയിൽ വിമർശിച്ചു. മന്ത്രിയുടെ പ്രസ്താവന സാധാരണക്കാരെയും ഇടത്തരക്കാരെയും അപമാനിക്കുന്നതാണെന്നു ശിവസേന കുറ്റപ്പെടുത്തി. രാജ്യത്തെ കർഷക ആത്മഹത്യകളുടെ പ്രധാന കാരണം തന്നെ ഇന്ധന വിലയിൽ ഉണ്ടാകുന്ന അനിയന്ത്രിത വിലവർധനവാണ്. അൽഫോൻസ് കണ്ണന്താനത്തിന്റെ വാക്കുകൾ അങ്ങേയറ്റം നിരുത്തവാദപരമാണെന്നും ശിവസേന കുറ്റപ്പെടുത്തി.
പാർട്ടി മുഖപത്രമായ സാമ്നയിലും ശിവസേന വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചിരുന്നു. പെട്രോൾ വില വർധനവിനെ ന്യായീകരിക്കുന്ന മന്ത്രിമാർ ഇന്ധനച്ചെലവ് ഒരിക്കലും തങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്നു ചെലവഴിക്കാത്തവരാണ്. വിലക്കയറ്റത്തെ ന്യായീകരിച്ചു. കോണ്ഗ്രസ് ഭരണകാലത്ത് രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, സ്മൃതി ഇറാനി തുടങ്ങിയവർ ഇന്ധന വിലവർധനവിനെതിരേ തെരുവിൽ ഇറങ്ങി നടത്തിയ പ്രതിഷേധ സമരങ്ങൾ ഓർമിക്കണമെന്നും ശിവസേന ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനിനെയും ശിവസേന കുറ്റപ്പെടുത്തുന്നു. ബുള്ളറ്റ് ട്രെയിനിനു വേണ്ടി ചെലവഴിക്കുന്ന കോടികൾ രാജ്യത്തെ നാണ്യപ്പെരുപ്പം തടയാൻ ഉപയോഗിക്കേണ്ട താണെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.
സെബി മാത്യു
എൻഡിഎ സഖ്യം വിടും: ശിവസേനയുടെ താക്കീത്
01:13 AM Sep 19, 2017 | Deepika.com