ന്യൂഡൽഹി: വനിതകൾക്കെതിരേ തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനുള്ള നയരേഖ സിബിസിഐ പുറത്തിറക്കി. ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെ തൊഴിൽ ഇടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ നേരിടുന്നതിനുള്ള നയരേഖയാണ് പുറത്തിറക്കിയത്.
ജോലി സ്ഥലങ്ങളിൽ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ നേരിടേണ്ട തിനുള്ള മാർഗനിർദേശങ്ങളാണ് നയരേഖയിലുള്ളത്. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സംരക്ഷണവും ബഹുമാനവും ഉറപ്പു വരുത്തുന്നതിൽ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. നയരേഖ അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്നും നിർദേശമുണ്ട്.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒൗദ്യോഗിക, കായിക, വിനോദ രംഗങ്ങളിലും വനിതകൾ നിർണായക പങ്ക് വഹിക്കുന്നു. എന്നിട്ടും സ്ത്രീകൾ പലയിടത്തും ബഹുമാനമില്ലായ്മയ്ക്കും അക്രമങ്ങൾക്കും ഇരയാകുന്നു. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന പുരുഷ മേധാവിത്വമാണ് ഇതിനു കാരണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ കത്തോലിക്കാ സഭ ഒരിക്കലും അംഗീകരിക്കില്ലെന്നും സിബിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
സിബിസിഐ ആസ്ഥാനത്ത് നയരേഖ പുറത്തിറക്കിയ ചടങ്ങിൽ ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോ, മലങ്കര ഗുരുഗ്രാം രൂപത ബിഷപ് ജേക്കബ് മാർ ബർണബാസ്, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മോണ്‍. ജോസഫ് ചിന്നയ്യൻ, സിബിസിഐ വനിതാ കമ്മീഷൻ അംഗം സിസ്റ്റർ താലിഷ നടുക്കുടിയിൽ, എസ്ഡി കോൺവെന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സ്മിത, ഡൽഹി മൈനോരിറ്റി കമ്മീഷൻ അംഗം സിസ്റ്റർ സ്നേഹ ഗിൽ തുടങ്ങിയവർ പങ്കെടുത്തു.
സിബിസിഐ നയരേഖ പുറത്തിറക്കി
12:48 AM Sep 19, 2017 | Deepika.com