ന്യൂഡൽഹി: ട്രെയിനിലെ റിസർവ് ചെയ്ത സീറ്റിൽ ഉറങ്ങാനുള്ള സമയത്തിനും റെയിൽവേയുടെ നിയന്ത്രണം. രാത്രി പത്തു മുതൽ രാവിലെ ആറുവരെ ഉറങ്ങിയാൽ മതിയെന്നാണ് റെയിൽവേ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നത്. നേരത്തെ രാത്രി ഒൻപത് മുതൽ ആവശ്യാനുസരണം ഉറങ്ങാമെന്നു നിഷ്കർഷിച്ചിരുന്നതാണ് പുതിയ സർക്കുലറിലൂടെ നിയന്ത്രിച്ചിരിക്കുന്നത്. മറ്റു യാത്രക്കാർക്ക് ഇരുന്നു യാത്ര ചെയ്യുന്നതിനുള്ള സൗകര്യത്തിനായാണ് ഈ നടപടിയെന്നും ആർഎസി സീറ്റ് ലഭിക്കുന്നവർക്കും യാത്ര ചെയ്യേണ്ടതുണ്ടെന്നും റെയിൽവേ ബോർഡ് മെംബറും പാസഞ്ചർ മാർക്കറ്റിംഗ് ഡയറക്ടറുമായ വിക്രം സിംഗ് ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
അനുവദനീയമായ സമയത്തിൽ കൂടുതൽ ഉറങ്ങുന്നവർ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഈ നിയന്ത്രണം എല്ലാ സ്ലീപ്പിംഗ് കോച്ചുകൾക്കും ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൈഡ് അപ്പർ ബെർത്ത് ബുക്ക് ചെയ്തവർക്ക് രാത്രി പത്തു മുതൽ രാവിലെ ആറു വരെ സൈഡ് ലോവർ ബെർത്തിൽ ഇരിക്കണമെന്ന് അവകാശം ഉന്നയിക്കാനാവില്ല. അതേസമയം, ഗർഭിണികൾ, അസുഖ ബാധിതർ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ട്രെയിനിൽ ബർത്തിന്റെ അവകാശം സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും പ്രധാനമായും ഉറക്ക സമയത്തെ ക്കുറിച്ചാണെന്നും റെയിൽവേ വക്താവ് അനിൽ സക്സേന പറഞ്ഞു. ഇതനുസരിച്ചാണ് പുതിയ സർക്കുലറെന്നും അദ്ദേഹം അറിയിച്ചു.
ട്രെയിനിൽ ഉറങ്ങാനും നിയന്ത്രണം!
12:25 AM Sep 18, 2017 | Deepika.com