ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ മാർഷൽ ഓഫ് ദി എയർഫോഴ്സ് അർജൻസിംഗ് (98) അന്തരിച്ചു. കരസേനയിലെ ഫീൽഡ് മാർഷലിനു തുല്യമായ പദവിയാണ് മാർഷൽ ഓഫ് ദി ഇന്ത്യൻ എയർഫോഴ്സ്. 1965-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ വീരോചിത സേവനങ്ങളാണ് പരമോന്നത സൈനിക ബഹുമതിയും പദ്മവിഭൂഷണും നൽകി അർജൻസിംഗിനെ ആദരിക്കാൻ നിമിത്തമായത്. പഞ്ചനക്ഷത്ര മാർഷൽ പദവി ലഭിച്ച ഏകവ്യോമസേനാ ഓഫീസറാണ് അദ്ദേഹം.
ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച രാവിലെയാണ് അർജൻ സിംഗിനെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി അന്ത്യം സംഭവിച്ചു.
ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള ല്യാൽപുരിൽ 1919 ഏപ്രിൽ 15-നാണ് ജനനം. 1938 -ൽ വ്യോമസേനയിൽ ചേർന്നു. സൈനിക പാരന്പര്യമുള്ളതായിരുന്നു കുടുംബം. അച്ഛനും മുത്തച്ഛനും സൈനികരായിരുന്നു. റോയൽ എയർഫോഴ്സ് കോളജിൽനിന്ന് പാസായി പൈലറ്റ് ഓഫീസറായി 1939-ൽ കമ്മീഷൻ ചെയ്യപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബർമയിലെ ആരക്കൻ മേഖലയിൽ ജാപ്പനീസ് സേനയ്ക്കെതിരായ വ്യോമാക്രമണത്തിൽ എയർഫോഴ്സിന്റെ ഒന്നാം സ്ക്വാഡ്രനെ നയിച്ചത് അർജൻസിംഗാണ്. അന്നത്തെ വീരകൃത്യങ്ങൾക്ക് ഡിസ്റ്റിംഗ്വിഷ്ഡ് ഫ്ളയിംഗ് ക്രോസ് (ഡിഎഫ്സി) ലഭിച്ചു. വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായും സേനയുടെ ഉപമേധാവിയായും പ്രവർത്തിച്ച ശേഷം 1964 ഓഗസ്റ്റ് ഒന്നിന് വ്യോമസേനാധിപനായി. 45-ാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യോമസേനാധിപനായിരുന്നു.
1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ജമ്മു-കാഷ്മീരിലെ അഖ്നൂരിലേക്ക് ഇരന്പിക്കയറിയ പാക് സേനയെ പിന്നോട്ടടിച്ചത് വ്യോമസേനയുടെ തന്ത്രപരവും സാഹസികവുമായ നടപടിയിലൂടെയാണ്. അഖ്നൂരിൽ അതിർത്തി കടന്നു പാക് സേന കയറിയാൽ കാഷ്മീരിലേക്കുള്ള സേനാ നീക്കം തടസപ്പെടുമായിരുന്നു. കരസേന എത്തും മുൻപേ ബോംബിംഗിലൂടെ പാക് സേനയെ അർജൻസിംഗിന്റെ വ്യോമസേന പിന്നോട്ടോടിച്ചു. 1965-ലെ യുദ്ധത്തിൽ പാക് ടാങ്ക് സേനയെ നിർവീര്യമാക്കാനും ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞു.
50-ാം വയസിൽ റിട്ടയർ ചെയ്ത ശേഷം കെനിയ, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ എന്നിവിടങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. പിന്നീട് ഡൽഹി ലഫ്റ്റനന്റ് ഗവർണറായും പ്രവർത്തിച്ചു. 2002-ൽ മാർഷൽ ഓഫ് ദി ഇന്ത്യൻ എയർഫോഴ്സ് പദവിയിലേക്ക് ഉയർത്തപ്പെട്ടു. 60 വ്യത്യസ്ത തരം വിമാനങ്ങൾ പറത്തിയിട്ടുള്ള അർജൻസിംഗിന്റെ കാലത്താണ് ഇന്ത്യൻ വ്യോമസേന ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായി വളർന്നത്.
അർജൻ സിംഗ് അന്തരിച്ചു
12:49 AM Sep 17, 2017 | Deepika.com