കോൽക്കത്ത: 2017ലെ സ്റ്റേറ്റ്സ്മാൻ മാധ്യമ പുരസ്കാരങ്ങൾക്ക് ഇത്തവണ ദീപികയിൽനിന്ന് രണ്ടു പേർ അർഹരായി. ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ്പ്, തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോർട്ടർ റിച്ചാർഡ് ജോസഫ് എന്നിവരാണ് അവാർഡ് നേടിയത്. കോൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ ദിനപത്രം ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരങ്ങൾ. കോൽക്കത്തയിലെ കലാമന്ദിർ ഓഡിറ്റോറിയത്തിൽ ഇന്നു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പരിസ്ഥിതി റിപ്പോർട്ടിംഗിന് ഏർപ്പെടുത്തിയ കുഷ്റോ ഇറാനി ദേശീയ മാധ്യമ പുരസ്കാരമാണ് ജിമ്മി ഫിലിപ്പിനു ലഭിച്ചത്. 2016 ജനുവരി 17 മുതൽ 25 വരെ ‘മരണഭീതിയിൽ കുട്ടനാട്’ എന്ന പേരിൽ കുട്ടനാടിനെക്കുറിച്ചും 2016 ഡിസംബർ 22 മുതൽ 28വരെ ‘പുഴയൊഴുകും മരണവഴി’ എന്ന പേരിൽ മീനച്ചിലാറിനെക്കുറിച്ചും ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖന പരന്പരകൾക്കാണ് അവാർഡ്. 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം. മീനച്ചിലാറിനെക്കുറിച്ച് എഴുതിയ പരന്പരയ്ക്ക് കൊളംബിയർ അവാർഡും ലഭിച്ചിരുന്നു. ജിമ്മി ഫിലിപ്പ് ആർപ്പൂക്കര മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ്പിന്റെ മകനാണ്. ഭാര്യ: ശുഭ, മക്കൾ: അശ്വിൻ, അഞ്ജലീന (ഇരുവരും ഏറ്റുമാനൂർ എസ്എഫ്എസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ).
കഴിഞ്ഞ ഡിസംബർ 24 മുതൽ 29 വരെ രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച ‘ദേശാടനക്കിളികൾ മായുന്ന വെള്ളായണി’ എന്ന ലേഖന പരന്പരയാണ് റിച്ചാർഡിനെ ഗ്രാമീണ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്സ്മാൻ അവാർഡിന് അർഹനാക്കിയത്. ഇടുക്കി അടിമാലി തേക്കനാൽ ജോസഫിന്റെയും സിസിലിയുടെയും മകനാണ്. പാലക്കാട് നെന്മാറ ആലുങ്കൽ കുടുംബാംഗമായ സയോണ തോമസ് ആണ് ഭാര്യ. മകൾ: കാതറിൻ തെരേസ റിച്ചാർഡ്.
രാം നാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം നാഷണൽ അവാർഡ്, റീച്ച് ലില്ലി നാഷണൽ മീഡിയ ഫെലോഷിപ്പ്, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-സ്കീസോഫ്രീനിയ റിസേർച്ച് ഫൗണ്ടേഷൻ നാഷണൽ മീഡിയ അവാർഡ്, ഐഎംഎ മീഡിയ അവാർഡ്, ഡോ.സുകുമാർ അഴീക്കോട് സ്മാരക പരിസ്ഥിതി മാധ്യമ പുരസ്കാരം, സഞ്ജയ് ചന്ദ്രശേഖർ മാധ്യമപുരസ്കാരം, റീജന്റ് മഹാറാണി മാധ്യമ പുരസ്കാരം, ഐസിപിഎ നാഷണൽ മീഡിയ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ദീപികയ്ക്കു രണ്ട് അവാർഡുകൾ
01:10 AM Sep 16, 2017 | Deepika.com