ന്യൂഡൽഹി: കേരളത്തിലെ മൂന്നു സ്വാശ്രയ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ സംഭവത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കുന്നത് മാറ്റിവച്ചു. മെഡിക്കൽ പ്രവേശനത്തിനുള്ള 2017-18 വർഷത്തെ അപേക്ഷകൾ ഒരു സ്ഥാപനത്തിന്റെയും സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം സർക്കാരിനോടു നിർദേശിച്ചിരുന്നു. ഈ ഉത്തരവിൽ വ്യക്തത വരുത്തുന്നതിനായാണ് തൊടുപുഴ അൽ അസർ, ഡി.എം. വയനാട്, അടൂർ മൗണ്ട് സിയോൻ എന്നീ മെഡിക്കൽ കോളജുകളുടെ പ്രവേശനം റദ്ദാക്കിയ സംഭവത്തിൽ തീരുമാനമെടുക്കുന്നതു മാറ്റിയത്.
പാലക്കാട് റോയൽ മെഡിക്കൽ ട്രസ്റ്റിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് ഈ വർഷം ഒരു സ്ഥാപനത്തിന്റെയും അപേക്ഷ സ്വീകരിക്കരുതെന്ന് സർക്കാരിനോടു നിർദേശിച്ചത്. എന്നാൽ ഇത് പുതിയ അപേക്ഷകൾക്കു മാത്രമാണോ ബാധകമാവുക എന്നതിൽ ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിൽനിന്ന് വ്യക്തത വരുത്താൻ കോളജുകളുടെ അഭിഭാഷകരോട് ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. തുടർന്ന് കേസ് ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് ഈ വർഷം താത്കാലിക പ്രവേശനത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതിനെതിരേയുള്ള ഹർജിയാണ് രണ്ടംഗ ബെഞ്ച് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനിരിക്കേ, കേന്ദ്രസർക്കാരിന്റെ അഭിഭാഷകനെത്തുകയും കഴിഞ്ഞ ദിവസത്തെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു.
എംബിബിഎസിന് 150 വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതു തടഞ്ഞ ഇക്കഴിഞ്ഞ മേയ് 31ന്റെ സർക്കാർ ഉത്തരവിനെതിരേയാണ് റോയൽ മെഡിക്കൽ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. കോളജ് 2017-18 വർഷത്തേക്ക് സമർപ്പിച്ച അപേക്ഷകൾ അടുത്ത അധ്യയനവർഷത്തേക്കായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. മെഡിക്കൽ കൗണ്സിൽ ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ച ബാങ്ക് ഗാരന്റി അതുപോലെ നിലനിർത്തണമെന്നും പണമാക്കി മാറ്റരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അടുത്ത അധ്യയനവർഷത്തേക്ക് അനുമതി നൽകുന്നതിനായി കോളജിൽ രണ്ടു മാസത്തിനകം എംസിഐ പരിശോധന നടത്തണം. എംസിഐയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും.
സ്വാശ്രയ പ്രവേശനം: തീരുമാനമെടുക്കുന്നതു സുപ്രീംകോടതി മാറ്റി
01:33 AM Sep 14, 2017 | Deepika.com