ന്യൂഡൽഹി: ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എൻഎസ്യുവിന് തിരിച്ചുവരവ്. സർവകലാശാല പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ എൻഎസ്യു സ്ഥാനാർഥികൾ വിജയിച്ചു. അതേസമയം, കഴിഞ്ഞ തവണ എല്ലാ സീറ്റുകളിലും വിജയിച്ച സംഘപരിവാർ വിദ്യാർഥി സംഘടന ഇത്തവണ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ മാത്രമാണു വിജയിച്ചത്.
വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ആദ്യം എൻഎസ്യു വിജയിച്ചിരുന്നെങ്കിലും പിന്നീട് എബിവിപി പരാതി ഉയർത്തിയതിനെ തുടർന്ന് ജോയിന്റ് സെക്രട്ടറി സ്ഥാനാർഥികളുടെ വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ അവർക്ക് ഒരു സീറ്റുകൂടി ലഭിക്കുകയായിരുന്നു. വിജയിച്ച എൻഎസ്യു സ്ഥാനാർഥികൾ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു.
വിജയിച്ച സ്ഥാനാർഥികളെ യും വോട്ട് ചെയ്ത വിദ്യാർഥികളെയും അഭിനന്ദിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പഞ്ചാബ്, രാജസ്ഥാൻ സർവകലാശാലകളിലെ വിജയത്തിനുശേഷം എൻഎസ്യു ഡൽഹി സർവകലാശാലയിലും വിജയിച്ചു എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പ്രതികരിച്ചത്. എന്നാൽ, ഇടതു സംഘടനകളുടെ ഒത്താശയോടെയാണ് എൻഎസ്യു വിജയിച്ചതെന്നാണ് എബിവിപി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 11നു നടത്തിയ പ്രസംഗത്തിന്റെ പ്രതിഫലനമാണു ഡൽഹി സർവകലാശാലാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. വിദ്യാർഥികളുടെ മുന്നേറ്റം കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്ക് എൻഎസ്യു സ്ഥാനാർഥി റോക്കി തുസീദ് 16,299 വോട്ടുകൾ നേടി വിജയിച്ചു. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച എൻഎസ്യു സ്ഥാനാർഥി കുനാൽ ശരാവത്ത് 16,431 വോട്ടുകൾ നേടി. സെക്രട്ടറി സ്ഥാനത്തേക്കു വിജയിച്ച എബിവിപി സ്ഥാനാർഥി മഹാമേധ 17,156 വോട്ടുകൾ നേടി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ജയിച്ച എബിവിപി സ്ഥാനാർഥി ഉമ ശങ്കർ 16,691 വോട്ടുകൾ നേടി.
എൻഎസ്യു, ഐസ, ബാപ്സ എന്നീ സംഘടനകളാണു ഡൽഹി സർവകലാശാലയിൽ മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ ഐസ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എന്നാൽ, എല്ലാ സ്ഥാനങ്ങളിലേക്കുമുള്ള വോട്ടെടുപ്പിൽ നോട്ടയ്ക്കു കാര്യമായ വോട്ടുകളാണ് ഇത്തവണ ലഭിച്ചത്. എല്ലാ പോസ്റ്റുകളിലും നോട്ടയ്ക്കു ലഭിച്ചത് ശരാശരി നാലായിരത്തിൽ അധികം വോട്ടുകളാണ്.
ഡൽഹി സർവകലാശാലയിൽ എൻഎസ്യുവിനു തിരിച്ചുവരവ്
01:17 AM Sep 14, 2017 | Deepika.com