ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നന്ദിയുണ്ടെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. പല സർക്കാരുകളെയും സംഘടനകളെയും ഉൾപ്പെടുത്തി മോദി സർക്കാർ നടത്തിയ ശ്രമങ്ങളാണു വലിയ നേട്ടത്തിനു കാരണമായതെന്ന് പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
മോചനശ്രമങ്ങൾക്കായി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും തുടർച്ചയായി നടത്തിയ ശ്രമങ്ങൾക്ക് രാജ്യത്തെ ജനങ്ങൾക്കും പ്രത്യേകിച്ചു ക്രൈസ്തവ സമൂഹത്തിനും നന്ദിയുണ്ടെന്നു മന്ത്രി കണ്ണന്താനം പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യത്തിനായി കേരളത്തിലെ കർദിനാൾമാരെ താൻ രണ്ടു തവണ പ്രധാനമന്ത്രിയുടെ അടുത്തു കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ടോമിന്റെ കാര്യം ചർച്ച ചെയ്യാൻ സുഷമ സ്വരാജിനെ മൂന്നു ദിവസം മുന്പ് നേരിൽ കാണുകയും ചെയ്തിരുന്നു. മോചനം വൈകാതെ ഉണ്ടാകുമെന്ന് സുഷമ ഉറപ്പുനൽകി. പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും രാജ്യത്തിനു വലിയ കടപ്പാടുണ്ട്. ഒമാൻ, സൗദി അറേബ്യ സർക്കാരുകൾ നൽകിയ സഹകരണത്തിനും നന്ദിയുണ്ടെന്നു കണ്ണന്താനം പ്രസ്താവനയിൽ വിശദീകരിച്ചു. എന്നാൽ, ഫാ. ടോമിന്റെ മോചനം സാധ്യമായതിൽ മന്ത്രി സുഷമയോ വിദേശകാര്യ മന്ത്രാലയമോ എന്തെങ്കിലും അവകാശം ഉന്നയിച്ചില്ലെന്നതു ശ്രദ്ധേയമായി. ഫാ. ടോമിന്റെ മോചനം സാധ്യമായതായി അറിയിക്കാൻ സന്തോഷമുണ്ടെന്നു മാത്രമാണ് ഒറ്റവരി ട്വിറ്റർ സന്ദേശത്തിൽ സുഷമ പറഞ്ഞത്.
മോദിക്കും സുഷമയ്ക്കും നന്ദി: കണ്ണന്താനം
01:36 AM Sep 13, 2017 | Deepika.com