ന്യൂഡൽഹി: ഹരിയാന ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര, ഹരിയാന സർക്കാരുകൾക്കും സിബിഎസ്ഇക്കും സുപ്രീം കോടതിയുടെ നോട്ടീസ്.
റയാൻ സ്കൂളിലേതു മാത്രമല്ല, രാജ്യത്തെങ്ങുമുള്ള സ്കൂളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കണമെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തോടും സിബിഎസ്ഇയോടും നിർദേശിച്ചു.
രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന വിദ്യാർഥിയുടെ പിതാവിന്റെ ആവശ്യത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കു കോടതി നിർദേശം നൽകി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാൻ ഇന്റർനാഷണലിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂറിനെ സ്കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടർ കൊലപാതകക്കുറ്റം സമ്മതിച്ചു. കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ് പറയുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രദ്യുമന്റെ പിതാവ് വരുണ്‍ ഠാക്കൂർ സുപ്രീം കോടതിയെ സമീപിച്ചത്. കേസന്വേഷണം സിബിഐക്കു വിടണമെന്നും ഇത്തരം സംഭവങ്ങളുടെ വിചാരണയ്ക്കായി സ്ഥിരം അഥോറിറ്റിയോ ട്രൈബ്യൂണലോ സ്ഥാപിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
അതിനിടെ, സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ തയാറാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കുടുംബാംഗങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരായ ഫ്രാൻസിസ് തോമസ്, ജയസ് തോമസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ ആക്ടിംഗ് പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരെ ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികളും വിദ്യാർഥികളുടെ രക്ഷാകർത്താക്കളും നടത്തിയ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ സോഹ്ന റോഡ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. അതേസമയം, സ്കൂൾ ഉടമസ്ഥരായ റയാൻ പിന്റോ, ഗ്രേസ് പിന്റോഎന്നിവർ മുൻകൂർ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
രണ്ടാം ക്ലാസുകാരന്റെ കൊലപാതകം: സുപ്രീംകോടതി നോട്ടീസ് അയച്ചു
01:35 AM Sep 12, 2017 | Deepika.com