ചെന്നൈ: അണ്ണാ ഡിഎംകെയിലെ എടപ്പാടി പളനിസ്വാമി വിഭാഗം വിളിച്ച ജനറൽ കൗൺസിൽ യോഗം തടയില്ലെന്നു മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു വ്യക്തമാക്കി.
ജനറൽ കൗൺസിൽ യോഗം തടയണെന്നാവശ്യപ്പെട്ട് ടി.ടി.വി. ദിനകരന്റെ അനുയായി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിരേയായിരുന്നു ദിനകരൻ വിഭാഗം വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
രണ്ടായിരത്തോളം ഭാരവാഹികൾ പങ്കെടുക്കുന്ന ജനറൽ കൗൺസിൽ ഇന്നു ചെന്നൈയിലാണു നടക്കുക. ദിനകരന്റെ അനുയായിയായ പി.വെട്രിവേൽ എംഎൽഎ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് സി.വി. കാർത്തികേയൻ ആദ്യം തള്ളിയിരുന്നു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനു ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
ഹർജി സമർപ്പിക്കുന്നത് എംഎൽഎമാരോ എംപിമാരോ ആണെങ്കിൽ മുൻകൂറായി ചീഫ് ജസ്റ്റീസിന്റെ സമ്മതം തേടണമെന്നു കാണിച്ച് മദ്രാസ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച സർക്കുലർ ഉദ്ധരിച്ചായിരുന്നു ജസ്റ്റീസിന്റെ വിധിന്യായം. അനുമതിയില്ലാതെയാണ് വെട്രിവേൽ പരാതി നൽകിയത്.
യോഗത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ സമ്മേളവേദിയിൽ പോയി പരാതിക്കാരന് ഊണ് കഴിച്ചുമടങ്ങാം. അവഗണിക്കാനാണെങ്കിൽ പങ്കെടുക്കാതെ വീട്ടിലിരിക്കാംകോടതി നിർദേശിച്ചു.
ജനറൽ കൗൺസിൽ യോഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ അനുവദിക്കണമെന്നായി അതോടെ എംഎൽഎയുടെ അഭിഭാഷകൻ. പരാതി ബോധിപ്പിക്കാൻ അനുയോജ്യമായ വേദികളെ സമീപിക്കുന്നവരെ തടയാൻ ആർക്കും അധികാരമില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
ദിനകരനു വീണ്ടും തിരിച്ചടി; അണ്ണാ ഡിഎംകെ യോഗം തടയില്ലെന്ന് ആവർത്തിച്ച് മദ്രാസ് ഹൈക്കോടതി
01:31 AM Sep 12, 2017 | Deepika.com