ഗോരഖ്പുർ: ഓക്സിജൻ കിട്ടാതെ നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ ഗോരഖ്പുർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് ഇന്നലെ കോടതിയിൽ കീഴടങ്ങി.
ഡോ. സതീഷ് അഴിമതിവിരുദ്ധ കോടതിയിൽ ഹാജരായെന്നും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ റിമാൻഡിൽ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗോരഖ്പുർ സീനിയർ എസ്പി അനിരുദ്ധ സിദ്ധാർഥ പങ്കജ് പറഞ്ഞു.
ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി രജീവ് കുമാർ അധ്യക്ഷനായ കമ്മിറ്റിയാണ് 30 കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ബിആർഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ്, എഇഎസ് വാർഡ് ഇൻചാർജ് ഡോ. കഫീൽ ഖാൻ, ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയിൽ എന്നിവർക്കെതിരേ ക്രിമിനിൽ നടപടി സ്വീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എഫ്ഐആറിൽ പേരുള്ള ഒന്പതു പേരിൽ നാലു പേരേ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കോളജ് ക്ലാർക്ക് സുദീർ പാണ്ഡെയെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗോരഖ്പുർ അപകടം: അനസ്തേഷ്യ വിഭാഗം മേധാവി കീഴടങ്ങി
01:31 AM Sep 12, 2017 | Deepika.com