ഹൈദരാബാദ്: യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ അഞ്ചാംക്ലാസുകാരിയെ ആൺകുട്ടികളുടെ ശുചിമുറിയിൽ നിർത്തി ശിക്ഷിച്ചതായി പരാതി. ഹൈദരാബാദിലെ ആർസി പുരത്തുള്ള സ്കൂളിലെ കായിക അധ്യാപികയാണു പതിനൊന്നുകാരിക്കു വിചിത്ര ശിക്ഷ നൽകിയത്.
പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതോടെ മറ്റു രക്ഷിതാക്കളും നാട്ടുകാരും സംഭവത്തിൽ ഇടപെട്ടു. കഴിഞ്ഞ ശനിയാഴ്ചയാണു യൂണിഫോമില്ലാതെ പെൺകുട്ടി സ്കൂളിലെത്തിയത്.
ഇതു ശ്രദ്ധയിൽപ്പെട്ട കായികാധ്യാപികയാണ് മകളെ ചോദ്യംചെയ്തതെന്നു പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. കുട്ടിയുടെ വിശദീകരണം കേൾക്കാൻ അധ്യാപിക തയാറായില്ല.
യൂണിഫോം ധരിക്കുന്നതിൽനിന്ന് ഒരുദിവസത്തെ ഇളവ് ആവശ്യപ്പെട്ട് ഡയറിയിൽ കുറിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പറയുന്നതൊന്നും ചെവിക്കൊള്ളാതെ പെൺകുട്ടിയെ അധ്യാപിക ആൺകുട്ടികളുടെ ശുചിമുറിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. അഞ്ചുമിനിറ്റ് ഉള്ളിൽ നിർത്തുകയും ചെയ്തു. കുട്ടിയുടെ മനസിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ശിക്ഷാരീതിയായിരുന്നു ഇത്. അപമാനഭാരത്താൽ സഹപാഠികളുടെ മുഖത്തുനോക്കാൻ പോലും പെൺകുട്ടിക്ക് കഴിയുന്നില്ലെന്നും അച്ഛൻ പറഞ്ഞു.
എന്നാൽ, യൂണിഫോം ധരിക്കാത്തതിനു വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് ആരോപണവിധേയയായ അധ്യാപിക പറഞ്ഞു. ആൺകുട്ടിയുടെ ശുചിമുറിക്കു സമീപം നിന്ന കുട്ടിയോട് ഉള്ളിൽപ്പോകാൻ പറഞ്ഞിട്ടില്ലെന്നും അവർ വിശദീകരിച്ചു.
സംഭവത്തെ അപലപിച്ച തെലങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു, കർക്കശനടപടി സ്വീകരിക്കണമെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായ കാദ്യം ശ്രീഹരിയോട് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിടുകയും ചെയ്തു. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സർക്കാർ നിർദേശം നൽകുകയായിരുന്നു.
യൂണിഫോം ധരിച്ചില്ല; പതിനൊന്നുകാരിയെ ആൺകുട്ടികളുടെ ശുചിമുറിയിൽ നിർത്തി
01:31 AM Sep 12, 2017 | Deepika.com